രാജ്യതലസ്ഥാനം നിശ്ചലമാകും, ദില്ലിയിൽ തിങ്കളാഴ്ച മുതൽ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, കൊറോണ 27 പേർക്ക്!
ദില്ലി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യതലസ്ഥാനം. ദില്ലിയില്‍ 27 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദില്ലി പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6 മണി മുതലാണ് ദില്ലി അടച്ചിടുക. മാര്‍ച്ച് 31 വരെ ദില്ലി നിശ്ചലമാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തി. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക് ഡൗണിലേക്ക് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ രാജ്യതലസ്ഥാനത്ത് പൊതുഗതാഗതം ഉള്‍പ്പെടെ എല്ലാ മേഖലകളും സ്തംഭിക്കും.
സര്‍ക്കാര്‍ ബസുകള്‍ മാത്രമല്ല സ്വകാര്യ ബസ്സുകളും നിരത്തിലിറക്കില്ല. അതേസമയം ഡില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലുളള ഒരു ശതമാനം ബസ്സുകള്‍ നിരത്തിലിറങ്ങും. അവശ്യ സര്‍വ്വീസുകള്‍ മുന്നില്‍ കണ്ടാണ് 25 ശതമാനം സര്‍ക്കാര്‍ ബസ്സുകള്‍ നിരത്തിലിറക്കാനുളള തീരുമാനം. മഓട്ടോറിക്ഷ, ടാക്‌സി അടക്കം പൊതുഗതാഗത സംവിധാനങ്ങളൊന്നും തന്നെ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല.
ദില്ലിയുടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുളള പ്രവേശനം അനുവദിക്കില്ല. അതിര്‍ത്തികളെല്ലാം 31 വരെ അടഞ്ഞ് കിടക്കും. ചരക്ക് സാധനങ്ങള്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുളളൂ. അന്തര്‍ സംസ്ഥാന ബസ്സുകള്‍, മെട്രോ എന്നിവയും ലോക്ക് ഡൗണിന്റെ ഭാഗമായി നിശ്ചലമാകും. വിമാന സര്‍വ്വീസുകളും നിര്‍ത്തി വെക്കും. ആഭ്യന്തര വിമാനങ്ങളോ അന്താരാഷ്ട്ര വിമാനങ്ങളോ ദില്ലിയില്‍ ഇറങ്ങില്ല.
ദില്ലിയിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും. കടകളും ഷോപ്പിംഗ് മാളുകളും ഫാക്ടറികളും ഓഫീസുകളും അടക്കമുളളവ തുറന്ന് പ്രവര്‍ത്തിക്കില്ല. സ്വകാര്യ ഓഫീസുകള്‍ അടക്കം തുറക്കാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളും അടച്ചിടും. അതേസമയം ഹോട്ടലുകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ അവിടെ ഇരുന്ന് ആളുകളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. മറിച്ച് ഭക്ഷണം പാഴ്‌സലായി വാങ്ങിക്കൊണ്ട് പോകേണ്ടി വരും. അതല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുളളൂ. നേരത്തെ രാജസ്ഥാന്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.