കൊറോണ വൈറസ്: ഇന്ത്യയില്‍ മരണ സംഖ്യ നാലായി, പഞ്ചാബില്‍ മരിച്ച 72 വയസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
ദില്ലി: കൊവിഡ് 19 ബാധയേ തുടര്‍ന്ന് ഇന്ത്യയില്‍ നാലാമത്തെ മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച 72 വയസുകാരന്‍ കോവിഡ് 19 ബാധിതനായിരുന്നുവെന്ന ലാബ് പരിശോധനാ ഫലം ഇന്നാണ് പുറത്തു വന്നത്. ഇതോടെയാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം നാലായി ഉയര്‍ന്നത്. രണ്ടാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്നും ഇറ്റലി വഴി വന്ന ഇയാള്‍ പഞ്ചാബിലെ നവന്‍ഷഹര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്ന് മുതലാണ് താടി വളര്‍ത്തി തുടങ്ങിയത്; ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചതും രജിത് കുമാര്‍ പറയുന്നു
കേന്ദ്ര ആരോഗ്യ വകുപ്പാണ് മരണം കൊവിഡ് 19 ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചിരുന്നു. ബസുകള്‍,ഓട്ടോറിക്ഷ, ടെംപോ എന്നിവയ്ക്കാണ് നിരോധനം. ഈ വാഹനങ്ങള്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ല. നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും. കൊറോണ അവലോകനത്തിനായി വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
20 പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു പരിപാടികളും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തു. കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം തന്നെ ഇതിനോടകം തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ കോണ്‍ടാക്ടുകള്‍ ഉണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്.
കര്‍ണാടകത്തിലെ കലബുര്‍ഗിയിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ദില്ലിയില്‍ നിന്നും തെലങ്കാനയില്‍ നിന്നും ഒരോ മരണങ്ങള്‍ റിപ്പോട്ട് ചെയ്തു. ഇന്ന് മാത്രം രാജ്യത്ത് ഇരുപതിലേറെ കേസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 174 ആയി. കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ദവാംഗരെ, ഉത്തര്‍പ്രദേശിലെ നോയിഡ, രാജസ്ഥാന്‍, ഛത്തീസ്ഗഡിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
രാജ്യസഭാ സീറ്റിനല്ല, നൊബേല്‍ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി: എ പി അബ്ദുള്ളക്കുട്ടി
Recommended Video
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വർക് അറ്റ് ഹോം ജോലി ക്രമീകരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാരിൽ 50 ശതമാനത്തിനും വീട്ടിലിരുന്ന് ജോലി ചെയ്യാം. എല്ലാ പരീക്ഷളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദ്ദേശം. മുല്യ നിര്‍ണ്ണയങ്ങളും നിര്‍ത്തിവെക്കും.