തമിഴ്നാട്ടില്‍ സമൂഹ്യവ്യാപനം എന്ന് സംശയം; മധുരയില്‍ 55 കാരന്‍ മരിച്ചു, വൈറസ് പകര്‍ന്ന വഴിയറിയില്ല
ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര സ്വദേശിയായ 54 വയസ്സുള്ളയാളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്നലെ ദില്ലിയിലും മഹാരാഷ്ട്രയിലും ഒരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ 65 കാരനായിരുന്നു മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ത്യയില്‍ ഇതുവരെ 562 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 470 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 103 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ ഇന്നലത്തെ മരണം രോഗബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ....
മധുര സ്വദേശി
മധുര രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 54 വയസുകാരനാണ് ഇന്നലെ തമിഴ്നാട്ടില്‍ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശ യാത്രാ ചരിത്രം ഇല്ലാത്ത ഇയാള്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നില്ല.
സമുഹ്യവ്യാപനം
ഇതോടെയാണ് തമിഴ്നാട്ടില്‍ രോഗ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടമായ സമുഹ്യവ്യാപനം തുടങ്ങിയെന്ന സംശയം ശക്തമായത്. സംസ്ഥാന ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ തന്നെയാണ് ഇത്തരത്തിലൊരു സംശയം മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ദിവസംവരെ സംസ്ഥാനം സാമൂഹികവ്യാപനഘട്ടത്തിലെത്തിയിട്ടില്ലെന്ന നിലപാടായിരുന്നു സംസ്ഥാനസര്‍ക്കാരിന്.
ആശങ്ക
രോഗം നിയന്ത്രണത്തിലാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലത്തെ മരണം സംസ്ഥാന സര്‍ക്കാറിനെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ കൊറോണ വൈറസിന്‍റെ വ്യാപനത്തെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മതിയായ തരത്തിലായിരുന്നില്ലെന്ന വിമര്‍ശനംവും ശക്തമായിട്ടുണ്ട്.
സാമ്പത്തിക പാക്കേജ്
അതേസമയം, കൊറോണ ബാധയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാവാതാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാട്ടില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 3,280 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജാണ് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റേഷന്‍ കാര്‍ഡുള്ള എല്ലാംവര്‍ക്കും 1000 രൂപയും ധനസഹയാവും ലഭ്യമാകും. ഇതിന് പുറമെ അരി, പഞ്ചസാര, പയർ, എണ്ണ എന്നിവ റേഷൻ കളകളിലൂടെ സൗജന്യമായി ലഭ്യമാക്കും.
Recommended Video
ആനുകൂല്യം ലഭ്യമാകുന്നവര്‍
ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഓട്ടോ ഡ്രൈവർമാർ, നിർമ്മാണത്തൊഴിലാളികൾ എന്നിവർക്കാകും 1000 രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം ലഭിക്കുക. റേഷന്‍ കാര്‍ഡ് ഉടമകള്‍ അല്ലെങ്കില്‍ അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവര്‍ക്ക് റേഷന്‍ ലഭ്യമാക്കും. 15 കിലോ അരി, പയർ, എണ്ണ എന്നിവയാകും ഇവർക്ക് ലഭ്യമാകുക. തെരുവില്‍ കഴിയുന്നവര്‍ക്കും പ്രായമായവര്‍ക്കം ഭക്ഷണം ഏര്‍പ്പാട്ടാക്കി നല്‍കുമെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
അമൃതാനന്ദമയി മഠത്തിലെ 67 പേർ നിരീക്ഷണത്തിൽ, മോഹനൻ വൈദ്യനും കൊവിഡ് നിരീക്ഷണത്തിൽ!