കൊറോണ ബാധിച്ച് ആരും മരിച്ചില്ല; എല്ലാം മോദി സര്‍ക്കാരിന്റെ തന്ത്രം, ലക്ഷ്യം മറ്റൊന്ന്- എസ്പി നേതാവ്
ലഖ്നൗ: കൊറോണ വൈറസ് രോഗത്തിനിനെതിരെ രാജ്യവ്യാപകമായി ജാഗ്രതാ നടപടികള്‍ പുരോഗമിക്കവെ വിവാദ പ്രസ്താവനയുമയി സമാജ്വാദി പാര്‍ട്ടി നേതാവ് രമാകാന്ത് യാദവ്. കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ത്യയില്‍ ആരും മരിച്ചിട്ടില്ലെന്നും മോദി സര്‍ക്കാര്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊറോണ വൈറസിനെ നേരിടാന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മാര്‍ഗ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കെയാണ് പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ് വിഷയത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം എന്നും രമാകാന്ത് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
മോദി സര്‍ക്കാര്‍ കിംവദന്തികള്‍ പരത്തുന്നു
കൊറോണ വൈറസ് സംബന്ധിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ കിംവദന്തികള്‍ പരത്തുകയാണ്. കൊറോണ വൈറസ് വലിയ വിഷയമല്ല. മോദി സര്‍ക്കാര്‍ ഈ അവസരം ജനശ്രദ്ധ തിരിച്ചുവിടാന്‍ ഉപയോഗിക്കുന്നുണ്ട്. സിഎഎക്കും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭം ഇല്ലാതാക്കാന്‍ മോദി ശ്രമിക്കുന്നുണ്ടെന്നും രമാകാന്ത് യാദവ് പറഞ്ഞു.
ആലിംഗനം ചെയ്യാന്‍ താന്‍ തയ്യാര്‍
ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച ആരും മരിച്ചിട്ടില്ല. ഒരു മീറ്റര്‍ അകലം പാലിച്ച് ജാഗ്രതയോടെ ഇരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും അദ്ദേഹം തള്ളിക്കളഞ്ഞു. കൊറോണ വൈറസ് രോഗിയെ ആലിംഗനം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും രമാകാന്ത് യാദവ് പറഞ്ഞു.
258 പേര്‍ക്ക് കൊറോണ
രാജ്യത്ത് ഇതുവരെ 258 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നാണ് ഔദ്യോഗി വിവരം. നാല് പേര് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. എന്നാല്‍ രമാകാന്ത് പറയുന്നത് കൊറോണ വൈറസ് രോഗം ബാധിച്ച് ആരും മരിച്ചിട്ടില്ല എന്നാണ്. ഇത്തരം പ്രചാരണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കളികളാണെന്നും അദ്ദേഹം പറയുന്നു.
സെന്‍സസ് നീട്ടിവയ്ക്കണം
അതേസമയം, എന്‍പിആര്‍, സെന്‍സസ് നടപടികള്‍ നീട്ടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഒട്ടേറെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് എന്നിവരെല്ലാം സമാനമായ ആവശ്യവുമായി രംഗത്തുവന്നു. രാജ്യം ആരോഗ്യ മേഖലയില്‍ വെല്ലുവിളി നേരിടുമ്പോള്‍ സെന്‍സസ് നടത്തരുതെന്നാണ് അവരുടെ അഭ്യര്‍ഥന.
ഷഹീന്‍ബാഗിലെ സമരം
ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് അന്നേ ദിവസം ആരും പുറത്തിറങ്ങരുത് എന്നാണ്. എന്നാല്‍ ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന വനിതകള്‍ മോദിയുടെ അഭ്യര്‍ഥന തള്ളിയിരിക്കുകയാണ്. ഞായറാഴ്ചയും സമരം തുടരുമെന്ന് അവര്‍ അറിയിച്ചു.
രൂപം മാറ്റി സമരക്കാര്‍
ഷഹീന്‍ബാഗിലെ സമരത്തിന്റെ രൂപത്തില്‍ ഞായറാഴ്ച ചെറിയ മാറ്റങ്ങളുണ്ടാകും. സമര ഭൂമിയിലെ ഒരോ കൂടാരത്തിലും രണ്ട് പേര് വീതം ഇരിക്കാനാണ് തീരുമാനം. കൂടുതല്‍ പേര് അന്നേ ദിവസം ഒത്തുചേരില്ല. ഒരു മീറ്റര്‍ ദൂരത്തിലാകും എല്ലാവരും ഇരിക്കുക. രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സമരക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേതാക്കളിലൊരാളായ റിസ്വാന പറയുന്നു.
നിയന്ത്രണം പാലിക്കുന്നത് ഇങ്ങനെ
നേരത്തെ ദില്ലി സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണം പ്രക്ഷോഭകര്‍ പാലിക്കുന്നുണ്ട്. 50ല്‍ കൂടുതല്‍ പേര് കൂടിച്ചേരരുതെന്നാണ് മുഖ്യമന്ത്രി കെജ്രിവാള് ആവശ്യപ്പെട്ടത്. സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍, 20ല്‍ താഴെ പേരാണ് ഒരു സമയം സമര ഭൂമിയില്‍ ഇരിക്കുന്നതെന്ന് അറിയിച്ചു.
മൂന്ന് മാസം പിന്നിട്ടു
കേന്ദ്രസര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഷഹീന്‍ബാഗിലെ വനിതകള്‍ പറയുന്നത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ ദില്ലിയിലെ ഷഹീന് ബാഗിലും ജാമിയ മില്ലിയയിലും സമരം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഡിസംബര്‍ 15നാണ് ഷഹീന് ബാഗ് സമരം തുടങ്ങിയത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാന ചര്‍ച്ച ഷഹീന്‍ബാഗ് സമരമായിരുന്നു.
കേരള പോലീസ് ഗള്‍ഫിലും തകര്‍ത്തോടുന്നു; ഏറ്റെടുത്ത് അറബികള്‍, തരംഗമായി കളകാത്ത സംഗനമേരം