കൊറോണ വൈറസ് ഭീതി: നാല് ആശുപത്രികൾ ചികിത്സ നിഷേധിച്ചു, രാത്രിമുഴുവൻ ആശുപത്രികൾ കയറിയിറങ്ങി...
മുംബൈ: കൊറോണയെന്ന സംശയത്തെ തുടർന്ന് ആശുപത്രികൾ മടക്കി അയച്ച ഡോക്ടർ വെന്റിലേറ്ററിൽ. ജാൽഗോൺ സ്വദേശിയായ ഡോക്ടറെയാണ് ശക്തിയായ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. കൊറോണ ഭീതിയെത്തുടർന്ന് നാല് ആശുപത്രികളാണ് ഡോക്ടറെ ചികിത്സിക്കാതെ മടക്കി അയച്ചത്. ഡോക്ടർക്ക് കൊറോണയില്ലെന്ന് സാക്ഷ്യപ്പെടുത്തിയാൽ ചികിത്സ ലഭ്യമാക്കാം എന്ന നിലപാടാണ് നാല് സ്വകാര്യ ആശുപത്രികളും സ്വീകരിച്ചത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടറെ ജൽഗോൺ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ചികിത്സ ലഭിക്കാൻ വൈകിയതോടെ ഡോക്ടറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സിച്ച് വരികയാണ്.
കൊറോണ വൈറസ്: മരണ നിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി, ആഗോളതലത്തില്‍ മരണം 10000 കടന്നു
കോലാപ്പൂരിൽ നിന്ന് ജന്മനാടായ ഭുസാവലിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ഡോക്ടർ മടങ്ങിയെത്തിയത്. തുടർന്ന് ബുധനാഴ്ച രാത്രി ശക്തമായ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. ഒരു രാത്രി മുഴുവൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും കൊറോണ ഭീതി മൂലം നാല് സ്വകാര്യ ആശുപത്രികളാണ് ഡോക്ടറെ മടക്കി അയച്ചത്. നാല് ആശുപത്രികളും അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അദ്ദേഹം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ ചെവിക്കൊണ്ടില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. ഒരു രാത്രി മുഴുവൻ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഓട്ടമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി ഇപ്പോൾ വെന്റിലേറ്ററിലാണ്. എന്നാൽ എന്നാൽ ചികിത്സയിലിരിക്കുന്ന ഡോക്ടറെ മറ്റെവിടേക്കെങ്കിലും മാറ്റാനാണ് മെഡിക്കൽ കോളെജിലെ ഡോക്ടർമാർ നിർദേശിച്ചത്. ഇതോടെ ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. സർക്കാർ മെഡിക്കൽ അദ്ദേഹത്തിന്റെ ചികിത്സ തുടരണമെന്ന് ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
Recommended Video
ചികിത്സ ലഭിക്കാൻ വൈകിയതുകൊണ്ട് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഡോക്ടറുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. ഭാസ്കർ ഖൈരെ പറയുന്നത്. "ഞങ്ങൾ രക്തപരിശോധന നടത്തി. വിദേശത്ത് പോയിട്ടില്ലാത്തതിനാൽ കൊറോണ പരിശോധന അനിവാര്യമല്ല. ഞങ്ങൾ റിപ്പോർട്ടുകൾക്കായാണ് കാത്തിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന്റെ വെന്റിലേറ്ററിന്റെ പിന്തുണ അത്യാവശ്യമാണ്" ഡോക്ടർ കൂട്ടിച്ചേർത്തു. നിലവിൽ അടുത്ത കാലത്ത് വിദേശരാജ്യങ്ങൾ സഞ്ചരിച്ചവരെയും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയുമാണ് സർക്കാർ കൊറോണ പരിശോധനക്ക് വിധേയരാക്കുന്നത്.