ഇന്ത്യയിലും സാമൂഹിക വ്യാപനം? ഞെട്ടിച്ച് ഐസിഎംആറിന്‍റെ കണക്ക്, 40% പേര്‍ക്ക് രോഗം വന്ന വഴിയറിയില്ല
ദില്ലി: ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരാണ് രാജ്യത്ത് മരിച്ചത്. രോഗാബാധിതരുടെ എണ്ണം ആറായിരിം കടന്നു. 6412 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മാത്രം 600 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തിനും മരണത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍.
1364 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 97 മരണംവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 17 ഉം മധ്യപ്രദേശില്‍ 16 ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാടാണ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍. 834 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഏറെ ആശങ്ക ഉയര്‍ത്തുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠന റിപ്പോര്‍ട്ടും പുറത്തു വരുന്നത്.
സാമൂഹ്യ വ്യാപനത്തിലേക്ക്
ഇന്ത്യയില്‍ ചിലയിടങ്ങളിലെങ്കിലും കോവിഡ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഐസിഎംആര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഫെബ്രുവരി 15 നും ഏപ്രില്‍ രണ്ടിനുമിടയിലെ കാലയളവില്‍ 5911 സാമ്പിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് നടത്തിയിരുന്നത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് കേസ് ആയിരുന്നു.
52 ജില്ലകളില്‍
20 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ നിന്ന് ശേഖരിച്ച് സാമ്പിളുകളായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് സാമൂഹിക വ്യാപന സൂചനകള്‍ ഇല്ലെന്നായിരുന്നു ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത തെളിയിക്കുന്ന കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് ആശങ്ക ഉയര്‍ത്തുന്നത്.
മാര്‍ച്ച് 14 ന് മുമ്പ്
തീവ്രമായ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെയായിരുന്ന ഐസിഎംആര്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മാര്‍ച്ച് 14 ന് മുമ്പ് ഇത്തരത്തില്‍ പരിശോധന നടത്തിയ ആരിലും വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് മാര്‍ച്ച് 15 നും 21നും ഇടയില്‍ 106 പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വലിയ വര്‍ധനവ്
തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണ് ഐസിഎംആര്‍ നടത്തിയ പഠനത്തിലുണ്ടായത്. മാര്‍ച്ച് 22-മാര്‍ച്ച് 28 കാലയളവിനുള്ളില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 29-ഏപ്രില്‍ 2 കാലയളവില്‍ നടത്തിയ പരിശോധനയില്‍ 54 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം കണ്ടെത്താന്‍ കഴിഞ്ഞില്ല
രോഗം സ്ഥിരീകരിച്ച 104 പേരില്‍ 40 പേര്‍ക്കും (39.2%) വിദേശ യാത്രാ ചരിത്രമോ വിദേശികളുമായോ മറ്റ് രോഗികളുമായോ പ്രത്യക്ഷത്തില്‍ സമ്പര്‍ക്കം ഉണ്ടായവരല്ല. ഇതാണ് സാമുഹിക വ്യാപനം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നാണ് ഈ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗുജറാത്തില്‍ നിന്ന്
ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തില്‍ നിന്നാണ്-13. തമിഴ്നാട്-5, മഹാരാഷ്ട്ര- 21, കേരളം-1 എന്നിങ്ങനെയാണ് ഐസിഎംആര്‍ സ്ഥിരീകരിച്ച മറ്റ് സാമ്പിളുകള്‍. കോവിഡ് രോഗ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടമാണ് സാമൂഹിക വ്യാപനം. ഈ ഘട്ടത്തിലേക്ക് കടന്നാല്‍ ഇന്ത്യ പോലെ ജനസാന്ദ്രത കൂടിയ രാജ്യത്ത് രോഗ നിയന്ത്രണം വലിയ ബുദ്ധിമുട്ടാകും സൃഷ്ടിക്കുക.
1100 ഇടങ്ങളില്‍
സാമൂഹിക വ്യാപനമെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ രാജ്യത്ത് 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും ദില്ലിയുമാണ് പട്ടികയിലുള്ളത്. അതേസമയം കേരളം നിലവില്‍ പട്ടികയിലില്ല.
Recommended Video
ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും
പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും രാജ്യം ഒരുങ്ങുകയാണ്. രോഗം കണ്ടെത്തുന്നതിനായി തുടര്‍ച്ചയായി ടെസ്റ്റുകള്‍ നടത്തിക്കൊണ്ടേയിരിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയടക്കം നിര്‍ദ്ദേശിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തോളം ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടത്തിയിട്ടുള്ളത്. ഏപ്രില്‍ 14 ആകുമ്പോഴേക്കും ഇത് രണ്ടര ലക്ഷമാക്കാനാണ് നിര്‍ദ്ദേശം.
അമേരിക്ക തേങ്ങുന്നു..; ഇന്നലെ മാത്രം മരണം 1900, മലയാളി ദമ്പതികള്‍ മരിച്ചത് 12 മണിക്കൂറിനിടെ
നോട്ട് അച്ചടി; 'ട്രോളാൻ വന്ന സംഘികളോട്, നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും',