കൊറോണ: ഫിലിപ്പൈൻസ്- മലേഷ്യ യാത്രക്കാർക്ക് ഇന്ത്യയിൽ വിലക്ക്, 15 ദിസത്തേക്ക് വിമാന സർവീസ് നിർത്തി
ദില്ലി: മൂന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യാ ഗവൺമെന്റ്. അഫ്ഗാനിസ്താൻ, ഫിലിപ്പൈൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കുള്ള താൽക്കാലിക വിലക്കാണ് പ്രാബല്യത്തിൽ വന്നിട്ടുള്ളത്. മാർച്ച് 11നും 16നും പുറത്തിറക്കിയിട്ടുള്ള യാത്രാ നിയന്ത്രണത്തിന്റെ തുടർച്ചയായാണിത്. അടിയന്തരമായി അഫ്ഗാനിസ്താൻ, ഫിലിപ്പൈൻസ്, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. ഏറ്റവും ഒടുവിൽ 30 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 177 പേരാണ് രോഗബാധിതരായിട്ടുള്ളത്.
അതിന് പുറമേ ഈ രാജ്യങ്ങളിൽ നിന്ന് ഒറ്റ വിമാനം പോലും ഇന്ത്യയിലേക്ക് സർവീസ് നടത്തില്ല. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ഇപ്പോൾ താൽക്കാലികമായി നടപ്പിലാക്കിയിട്ടുള്ള യാത്രാ നിയന്ത്രണം മാർച്ച് 31 വരെ നീട്ടാനാണ് നീക്കം. ചൊവ്വാഴ്ച മൂന്ന് മണിമുതൽ ഇന്ത്യയിൽ നിന്ന് ഒറ്റ വിമാനം പോലും ടേക്ക് ഓഫ് ചെയ്യില്ലെന്നും നിർദേശത്തിൽ പറയുന്നു. കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്ത്യ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തുർക്കി, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും മാർച്ച് 18 മുതൽ 31 വരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്. അടുത്ത കാലത്ത് ദുബായിൽ നിന്ന് മടങ്ങിയെത്തിയ 64 കാരനാണ് മഹാരാഷ്ട്രയിൽ മരിച്ചത്. സംസ്ഥാനത്ത് ഇതിനകം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇതിനകം 128 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാണയിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.
145 ലോക രാഷ്ട്രങ്ങളിലായി 175, 530 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിയുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ ശ്രീ ചിത്തിര ആശുപത്രി സന്ദർശിച്ച സംഭവത്തോടെ കേന്ദ്രമന്ത്രി വി മുരളീധരൻ നിരീക്ഷണത്തിലാണ്. ഇതേ ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെ നിരവധി ജീവനക്കാർ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിയെത്തിയ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. ഡോക്ടർ വിദേശത്തുനിന്ന് തിരിച്ചെത്തിയ വിവരം മറച്ചുവെച്ചത് ആശുപത്രി അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാർച്ച് 13നാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് വി മുരളീധരൻ ആശുപത്രിയിലെത്തുന്നത്. മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാരും നിരീക്ഷണത്തിൽ കഴിയുകയാണ്.












Click it and Unblock the Notifications