ഇന്ത്യ സുരക്ഷിതമല്ല... പരിശോധന പോരാത്തതോ രോഗബാധിതരുടെ എണ്ണം കുറയാൻ കാരണം? കേരളം മാത്രം മുന്നിൽ
ദില്ലി: ജനസംഖ്യാടിസ്ഥാനത്തില്‍ ചൈനയ്ക്ക് തൊട്ടുപിറകില്‍ ആണ് ഇന്ത്യയുടെ സ്ഥാനം. ജനസാന്ദ്രതയയും ഇന്ത്യയില്‍ ഏറെ കൂടുതല്‍ ആണ്. എന്നാലും ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊറോണവൈറസ് കേസുകള്‍ 200 ല്‍ താഴെയാണ്. ഈ കണക്കുകള്‍ അത്ര വിശ്വസനീയമാണോ എന്നാണ് ഇപ്പോള്‍ വിദേശ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.
കൊറോണ വൈറസ്: വരാനിക്കുന്നത് കടുത്ത തൊഴിലില്ലായ്മ; 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുഎന്‍
രാജ്യത്ത് കൊറോണ വൈറസ് ടെസ്റ്റിങ്ങുകള്‍ കൂടുതല്‍ വിപുലമാക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനസംഖ്യ കൂടിയ മറ്റ് രാജ്യങ്ങളെല്ലാം തന്നെ ഇപ്പോള്‍ പരിശോധനകള്‍ വിപുലമാക്കിയിരിക്കുകയാണ്. ഇന്ത്യ പരിശോധകള്‍ കാര്യക്ഷമമാക്കാത്തതാണ് രോഗ ബാധിതരെ കണ്ടെത്താതിരിക്കാന്‍ കാരണം എന്ന രീതിയില്‍ ആണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
കൊറോണ വൈറസ്: വർക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ്, ചാനലുകളില്‍ ആദ്യം
എന്നാല്‍ കേരളത്തിന്റെ സ്ഥിതി അങ്ങനെയല്ല. ഏറ്റവും വിപുലമായ സംവിധാനങ്ങളാണ് കേരളത്തിലുള്ളത്. രാജ്യത്ത് ഇതുവരെ ഏറ്റവും അധികം കൊറോണ വൈറസ് ടെസ്റ്റുകള്‍ നടത്തിയതും കേരളം തന്നെയാണ്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം
കൊറോണ വൈറസ് ടെസ്റ്റുകള്‍ വ്യാപകമാക്കണം എന്നാണ് ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല പുരോഗമിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. അതുപോലെ, രോഗബാധിതരുമായി അടുത്തിടപഴകിയ ആളുകളിലും പരിശോധന നടത്തുന്നുണ്ട്.
തുച്ഛമായ പരിശോധന
ഇന്ത്യയിലെ ശരാശരി രോഗപരിശോധന ഒരു ദിവസം 90 എണ്ണം മാത്രമാണ് എന്നാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുരുങ്ങിയത് 8,000 ടെസ്റ്റുകള്‍ എങ്കിലും ചെയ്യാനുള്ള സാഹചര്യം ഇവിടെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒരുപക്ഷേ രോഗം വലിയതോതില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയേക്കും എന്ന ഭയമാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 11,500 ടെസ്റ്റുകള്‍ ആണ് നടന്നിട്ടുള്ളത്.
കേരളം മികച്ചത്
ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നത് കേരളം മാത്രമാണ്. മാര്‍ച്ച് 17 വരെയുള്ള കണക്ക് പ്രകാരം, 2,467 സാംപിളുകളാണ് കേരളത്തില്‍ നിന്ന് മാത്രം പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ഇതില്‍ 1,807 സാംപിളുകളുടേയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
കേരളത്തിന് പിറകില്‍ ഏറ്റവും അധികം പരിശോധനകള്‍ നടത്തിയിട്ടുള്ള സംസ്ഥാനം കര്‍ണാടകം ആണ്. കേരളത്തിലേതിന്റെ പകുതി പരിശോധനകള്‍ പോലും ഇവിടെ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ കൃത്യമായി പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണെന്ന തോന്നലില്‍ ആണ് ഇത് എന്നാണ് ആക്ഷേപം.
അതേസമയം ലോകാരോഗ്യ സംഘടന നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് അകാലത്തുള്ളതാണെന്ന വാദവും ഉയര്‍ത്തുന്നുണ്ട്. ഐസിഎംആര്‍ തലവന്‍ ബലരാം ഭാര്‍ഗ്ഗവ തന്നെയാണ് ഇത്തരം ഒരു ആക്ഷോപം ഉന്നയിക്കുന്നത്. ഇന്ത്യയില്‍ രോഗം സാമൂഹ്യ പകര്‍ച്ചവ്യാധി ആയിട്ടില്ലെന്നതാണ് ന്യായം.
ബ്രിട്ടീഷ് യുവതിയെ പരിശോധിച്ചില്ല
അതിനിടെ ഞെട്ടിപ്പിക്കുന്ന ഒരു വിവരം കൂടി അല്‍ ജസീറ പോലുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ദില്ലിയില്‍ കൊറോണ വൈറസ് ബാധ സംശയിച്ചെത്തിയ യുവതിയെ അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കാതെ തിരിച്ചയച്ചു എന്നതാണത്. ഇന്ത്യയുടെ പരിശോധനാ മാനദണ്ഡങ്ങള്‍ പ്രകാരം ബ്രിട്ടീഷ് യുവതിയ്ക്ക് അതിനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞാണത്രെ തിരിച്ചയച്ചത്.
രണ്ടാം തവണയും പരിശോധന നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ വിമാനമാര്‍ഗ്ഗം ഫ്രാന്‍സിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ഒരാളുമായി അടുത്തിടപഴകിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ പരിശോധനയ്ക്കായി എത്തിയത്.
എന്തുകൊണ്ട് ചെയ്യുന്നില്ല
ഇന്ത്യ എന്തുകൊണ്ട് വ്യാപക പരിശോധനകള്‍ നടത്തുന്നില്ല എന്നതിന് വിദേശ മാധ്യമങ്ങള്‍ കാരണങ്ങളും കണ്ടെത്തുന്നുണ്ട്. വ്യാപക പരിശോധനകള്‍ തുടങ്ങിയാല്‍ ആളുകള്‍ കൂട്ടംകൂട്ടമായി എത്തും എന്നും അത് ടിബി, പോഷകക്കുറവ്, എച്ച്ഐവി രോഗബാധിതര്‍ക്ക് ചെലവാക്കാനുള്ള തുകകൂടി ചെലവഴിക്കേണ്ട സ്ഥിതിയിലേക്ക് നയിക്കും എന്നും ആണ് കണ്ടെത്തല്‍.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ ഉദ്ധരിക്കുന്നും ഇല്ല.
Recommended Video
സാമൂഹിക വ്യാപനം വന്നാല്‍...
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം എന്നത് ഇപ്പോള്‍ ഇന്ത്യയെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ രോഗം കണ്ടെത്താത്തവരുണ്ടെങ്കില്, അവര്‍ സമൂഹത്തില്‍ ഇറങ്ങി നടന്നാല്‍ പിന്നെ സംഭവിക്കുക അപ്രതീക്ഷിതമായ കാര്യങ്ങള്‍ ആയിരിക്കും. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഒരുതരത്തിലും നിയന്ത്രിക്കാവുന്ന സ്ഥിതിവിശേഷം ആവില്ല പിന്നീട് ഉണ്ടാവുക എന്നാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.