ബിജെപി എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്ന് ആരോപണം
ദില്ലി: രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 606 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്കാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്ന് ഇന്നലെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍,തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നും 9 പുതിയ കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ആകെ രോഗ ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലും കേരളത്തിലും 100 കടന്നു. മഹാരാഷ്ട്രയില്‍ 125 ഉം കേരളത്തില്‍ 101 ഉം രോഗ ബാധിതര്‍ ആണ് ഉള്ളത്. കര്‍ണാടകയില്‍ 41 ഉം രാജസ്ഥാനില്‍ 34 ഉം ഉത്തര്‍പ്രദേശില്‍ 36 ഉം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലും പുതുച്ചേരി ഉള്‍പ്പടെ 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ഒരു ബിജെപി എംപിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ചിത്രദുര്‍ഗ എംപിയുടെ മകള്‍
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയുടെ എംപിയുടെ മകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചിത്രദുര്‍ഗ എംപി ജി എം സിദ്ദേശ്വരയുടെ മകളാണ് ഇവര്‍. ഗുയാനയില്‍ നിന്ന് മക്കളോടൊപ്പം ന്യൂയോര്‍ക്ക് വഴിയാണ് ഇവര്‍ ദില്ലി വിമാനത്താവളത്തില്‍ എത്തിയത്. അവിടുന്നും വിമാനമാര്‍ഗ്ഗമായിരുന്നു ബെംഗളൂരുവില്‍ എത്തിയത്.
വിവരങ്ങള്‍ അറിയിച്ചില്ല
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിതാവിനോടൊപ്പം സ്വന്തം വാഹനത്തില്‍ ചിത്രദുര്‍ഗയിലെ വീട്ടിലെത്തി. തുടര്‍ന്ന് പ്രോട്ടൊക്കോള് അനുസരിച്ച് മകളും മരുമക്കളും സ്വയം ഐസലേഷനില്‍ കഴിഞ്ഞെന്ന് എംപി പറഞ്ഞു. എന്നാല്‍, ആരോഗ്യ വിഭാഗത്തെ വിദേശ യാത്രയുടെ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് ആരോപിച്ച് അധികൃതര്‍ രംഗത്തെത്തി.
ജില്ലയിലെ ആദ്യ കേസ്
പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ എംപിയുടെ വീട്ടില്‍ എത്തില് സ്രവം പരിശോധനയക്കെടുത്തു. ഫലം വന്നപ്പോള്‍ മകളുടേത് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരെ ശിവമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ചിത്രദുര്‍ഗ ജില്ലയിലെ ആദ്യത്തെ കൊവിഡ് 19 കേസ് ആണിത്. ഗുയാനയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനാണ് എംപിയുടെ മകളുടെ ഭര്‍ത്താവ്.
റെഡ് സോണ്‍
തുടര്‍ന്ന് മക്കളുടേയും എംപിയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സാമ്പിള്‍ പരിശോധനയക്ക് അയച്ചു. മുഴുവന്‍ കുടുംബാംഗങ്ങളേയും ഹോം ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. എംപിയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേക്കുള്ള മറ്റുള്ളവരുടെ പ്രവേശനം വിലക്കി. വൈറസ് ബാധ സ്ഥിരീകരിച്ച മകളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടാമത്തെ മരണം
അതിനിടെ, കര്‍ണാടകയില്‍ രണ്ടാമത്തെ കൊവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചു. ചിക്കബെല്ലാപുർ ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരിയാണ് മരണപ്പെട്ടത്. മക്കയില്‍ നിന്ന് വന്ന ശേഷം ബംഗളൂരുവിലെ ചികിത്സയിലായിരുന്നു ഇവർ. കർണാടകയിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കൽബുറഗി സ്വദേശിയായ 76 കാരനായിരുന്നു നേരത്തെ മരിച്ചത്.
ലോക്ക് ഡൗണിന്റെ ആദ്യ ദിനം പിന്നിട്ടു, പുതുക്കിയ നിർദേശങ്ങളുമായി കേന്ദ്രം, അവയേതെന്ന് അറിയാം!
ദയവുചെയ്ത് തിരിച്ച് വീട്ടിൽ പോകൂ, യാത്രക്കാർക്ക് മുന്നിൽ കൈ കൂപ്പി പൊട്ടിക്കരഞ്ഞ് പോലീസുകാരൻ!