കേരളം നമ്പര്‍ 1 !!! പക്ഷേ, ഇന്ത്യയുടെ സ്ഥിതി അതീവ ദയനീയം; തമ്മില്‍ ഭേദമായ തൊമ്മനാണ് കേരളം
തിരുവനന്തപുരം/ദില്ലി: ലോകത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തുകയാണ്. മരണ സംഖ്യ അരലക്ഷത്തിലേക്കും. ഇന്ത്യയില്‍ ഇപ്പോഴും രോഗത്തിന് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും സ്ഥിതി നോക്കുകയാണെങ്കില്‍ കണക്കില്‍ ഇന്ത്യ അത്ര ഭയപ്പെടേണ്ട സാഹചര്യമില്ല.
Recommended Video
കൊറോണയ്ക്കിടെ അജ്ഞാത രൂപവും! കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തുന്ന ഈ അജ്ഞാതരൂപം എന്ത്?
എന്നാല്‍ ഇതെല്ലാം കണക്കുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ആ കണക്ക് കൂട്ടലില്‍ വലിയ അന്തരങ്ങളുണ്ട് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. രണ്ട് ലക്ഷത്തിലധികം കൊവിഡ് രോഗികളെ കണ്ടെത്തിയ അമേരിക്കയില്‍ ടെസ്റ്റ് റേറ്റ് ഒരു ലക്ഷം ജനങ്ങള്‍ക്ക് 316 എന്നാണ്.
36,000 പേരെ സസ്പെൻഡ് ചെയ്യുന്നു... ബ്രിട്ടനിൽ കൊറോണ ഇഫക്ട്; ബ്രിട്ടീഷ് എയർവേയ്സിന്റെ കടുത്ത നടപടി
എന്നാല്‍ ഇന്ത്യയിലെ സ്ഥിതിയോ? രണ്ടായിരത്തില്‍ പരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ടെസ്റ്റ് റേറ്റ് ഒരുലക്ഷത്തിന് വെറും 3.1 ആണ്. പക്ഷേ, ഇന്ത്യയില്‍ കേരളം എന്ന സംസ്ഥാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളെല്ലാം മുന്നിട്ട് നില്ക്കുന്ന ഒന്നാണ്. കേരളം നമ്പര്‍ 1 ആണെന്ന് തന്നെ നമുക്ക് പറയാം.
135 കോടി ജനങ്ങള്‍
ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഏതാണ്ട് 135 കോടി ജനങ്ങളുണ്ട് ഇവിടെ. രോഗം സമൂഹ വ്യാപനത്തിലെത്തിയാല് ഇന്ത്യയില്‍ അത് കൂട്ടമരണത്തിലേ അവസാനിക്കൂ.
ഇന്ത്യയിലെ പരിശോധനാ നിരക്ക് പക്ഷേ, ആരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. ഒരു ലക്ഷം മനുഷ്യര്‍ക്ക് വെറും 3.1 ടെസ്റ്റുകള്‍. അല്ലെങ്കില്‍ ഒരു ദശലക്ഷം ആളുകള്‍ക്ക് 31 ടെസ്റ്റുകള്‍. കഴിഞ്ഞ ആഴ്ച ഇത് വെറും 18 ആയിരുന്നു. ഇതില്‍ നല്ല വര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും അത് ലോകത്തെ കണക്കുകള്‍ക്ക് മുന്നില്‍ വളരെ താഴെയാണ്.
കേരളം നമ്പര്‍ 1
കൊവിഡ് രോഗികളുടെ കാര്യത്തിലും കേരളം ആയിരുന്നു കഴിഞ്ഞ ദിവസം വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഒരു ചെറിയ സംസ്ഥാനമായ കേരളത്തില്‍ ഇത്രയധികം രോഗികള്‍ ഉണ്ടായി എന്നതാണോ അതിന്റെ കാരണം? അങ്ങനെ പറയാന്‍ സാധിക്കില്ല.
എന്തുകൊണ്ടെന്നാല്‍ പരിശോധനാ നിരക്കിന്റെ കാര്യത്തില്‍ കേരളം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ദേശീയ ശരാശരി പത്ത് ലക്ഷത്തിന് 31 ആണെങ്കില്‍, കേരളത്തില്‍ ഇത് 228 ആണ്. അമേരിക്കയേക്കാള്‍ ഒത്തിരിയേറെ താഴെയാണ് കേരളത്തിലെ നിരക്ക്. എന്നാല്‍ കൊവിഡിനെ ഫലപ്രദമായി തടഞ്ഞ ചൈനയേക്കാള്‍ മുകളിലാണ് കേരളത്തിലെ പരിശോധനാ നിരക്ക് എന്നും ഓര്‍ക്കണം
സമൂഹ വ്യാപനത്തിന്റെ ഭീതി
ലോക്ക് ഡൗണ്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ മാത്രം കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ ആവില്ലെന്നാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ച് പറയുന്നത്. അതേ സമയം ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
135 കോടി ജനങ്ങള്‍ ഉള്ള രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യവും. നിസാമുദ്ദീനിലെ മതപരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് രോഗം സമൂഹ വ്യാപനത്തിലേക്ക് എത്തിയെന്ന സംശയം ഉയരുമ്പോള്‍ സ്ഥിതിഗതികള്‍ അത്ര ആശാവഹം അല്ല.
ഐസ് ലാന്‍ഡ് ഞെട്ടിച്ചു
കൊവിഡ് പ്രതിരോധത്തില്‍ ലൊകത്തെ ആകെ ഞെട്ടിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഐസ് ലാന്‍ഡ്. വെറും 3.64 ലക്ഷം ആണ് ഇവിടത്തെ ജനസംഖ്യ. ഇവിടെ ആകെ നടത്തിയ പരിശോധനകള്‍ 1.42 ലക്ഷം ആണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ട് പാതിയോളം ജനങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി.
രോഗം കണ്ടെത്തിയത് 1319 പേര്‍ക്കായിരുന്നു. എന്നാല്‍ മരണം വെറും 4 പേരില്‍ ഒതുങ്ങി. കൂടുതല്‍ പരിശോധനകള്‍ നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതിന്റെ ഗുണഫലം തന്നെയാണ് ഇവിടത്തെ മരണസംഖ്യയിലെ കുറവ്. എന്നിരുന്നാലും ഇപ്പോഴും പുതിയ രോഗികളെ ഇവിടെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ദക്ഷിണ കൊറിയയും
ചൈനയ്ക്ക് ശേഷം രോഗം പടര്ന്നുപിടിച്ചുതുടങ്ങിയ രാജ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദക്ഷിണ കൊറിയ. അഞ്ച് കോടിയിലധികം ജനങ്ങളുണ്ട് ദക്ഷിണ കൊറിയയില്‍. എന്നാല്‍ അവര്‍ ചെയ്തത് കൂടുതല്‍ കൂടുതല്‍ കൊവിഡ് പരിശോധനകളും ഐസൊലേഷനുകളും ആയിരുന്നു.
ഒരുദശലക്ഷം മനുഷ്യര്‍ക്ക് 8,008 എന്നതാണ് അവിടത്തെ പരിശോധനാ നിരക്ക്. ഇവിടെ പതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഏപ്രില്‍ 2 ലെ കണക്ക് പ്രകാരം 169 ആണ്.
അമേരിക്കയുടെ തിരിച്ചറിവ്
കൊറോണ വൈറസിനെ തുടക്കത്തില്‍ പുച്ഛിച്ച് തള്ളിയ രാജ്യമായിരുന്നു അമേരിക്കയും അവരുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും. എന്നാല്‍ ഇപ്പോള്‍ അമേരിക്ക കൊവിഡിന്റെ ഭീകരത തിരിച്ചറിഞ്ഞുകഴിഞ്ഞു. അവര്‍ കൂടുതല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്താന്‍ തുടങ്ങി. ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇപ്പോള്‍ അമേരിക്ക. മരണ സംഖ്യ അയ്യായിരം കവിഞ്ഞിരിക്കുന്നു ഇപ്പോള്‍.