സമൂഹ വ്യാപനം ഇല്ല, പക്ഷെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയെന്ന് ഐസിഎംആര്‍
ദില്ലി: രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആറിന്‍റെ മുന്നറിയിപ്പ്.
നഗരങ്ങളിലെ ചേരികളിലാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതലായി ഉള്ളത്. കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്ക് സംസ്ഥാനം തയ്യാറായാല്‍ അത് വലിയ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. കണ്ടെയ്ന്‍റ്മെന്‍റ് സോണുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം, കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. 286579 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 9996 പേര്‍ക്ക് പുതാതായി രോഗം സ്ഥിരീരികരിച്ചു. യുകെ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിദിന നിരക്കിനേക്കാള്‍ ഉയര്‍ന്ന സഖ്യയാണ് ഇത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുയാണ്. 94041 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3438 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ ആകേയുള്ള രോഗികളുടെ പകുതിയോളം പേര്‍ക്ക് സുഖം പ്രാപിച്ചു എന്നതാണ് ഏക ആശ്വാസം. 44517 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കുറില്‍ മാത്രം 1879 പേര‍് രോഗമുക്തി നേടി ആശുപത്രി വിട്ടു. തമിഴ്നാട്ടില്‍ ഇന്ന് 1875 ആളുകൾ കോവിഡ് ബാധിതരായി. ഇതോടെ ആകെ രോഗികളുടെ എണ്ണം 38716 ആയി. ചെന്നൈയിൽ മാത്രം ഇന്ന് 1406 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ഇന്ന് 23 പേർ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ ആകെ മരണം 349ആയി.
ദില്ലിയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 1501 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിള്ളില്‍ രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 32810 ആയി. അതേസമയം കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
Recommended Video
ബിജെപിയല്ല, രാജസ്ഥാനിലെ നീക്കം ഗെലോട്ടിന്‍റേത്; പ്രശ്നം കെസി വേണുഗോപാല്‍? സുര്‍ജേവാല രംഗത്ത്