വിരുന്നുണ്ട് തിരിച്ചുപോവില്ല, അഞ്ചാറ് മാസം ഷോ തുടരും ; കൊറോണ ഭീതി പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ്
കണ്ണൂര്‍: കേരളത്തിലടക്കം കൊറോണ വൈറസ് രോഗ ബാധിതര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 4421 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു. കേരളത്തില്‍ ഇന്നലെ മാത്രം 13 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 9 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ മലപ്പുറത്തും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ 8 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം.
എന്നാല്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കൊറോണക്കെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ജനങ്ങള്‍ക്ക് അതിനോട് കാണിക്കുന്ന മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളെജ് മേധാവിയായ ഡോ.കെ സുധീപ്. കൊറോണക്കെതിരായ മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുമ്പോള്‍ അതിനോട് നേരിയ അലംഭാവം പോലും ജനങ്ങള്‍ കാണിക്കാന്‍ പാടില്ലാത്തതാണെന്നും ഡോക്ടര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോക്ടര്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.
കൈപ്പത്തി മെഷീനിൻ വച്ച് ശരീരം മുഴുവൻ സ്‌കാൻ ചെയ്യുന്ന യന്ത്രം! 'ജപ്പാൻ ഭ്രമ'ത്തിൽ ശ്രീനിവാസൻ, വിവാദം
ജനങ്ങളുടെ മനോഭാവം
ഡോക്ടര്‍ ആശുപത്രിയില്‍ പോയിവരുന്ന വഴി അങ്ങാടിയില്‍ കാണുന്ന ചെറിയ തിരക്കുകളില്‍ പോലും ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കൊറോണക്കെതിരെ പോരാടുമ്പോഴും ജനങ്ങളുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവും ഇല്ലെന്നും ഡോക്ടര്‍ പറയുന്നു.
'ഞായറാഴ്ചയായിട്ടും പുതിയ സാഹചര്യം കാരണം ആശുപത്രിയില്‍ പോകുന്നു. മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വിളയാങ്കോടു മുതല്‍ കരിവെള്ളൂര്‍ വരെയുള്ള കൊച്ചു അങ്ങാടികളിലെല്ലാം ആള്‍പ്പെരുമാറ്റമുണ്ട്. രണ്ടു മാസത്തോളമായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും മാദ്ധ്യമങ്ങള്‍ പരിപൂര്‍ണ്ണമായി ഏറ്റെടുത്തിട്ടും ജനത്തിന്റെ ബിഹേവിയറില്‍ സമൂലമായ മാറ്റം വന്നതായി കാണുന്നില്ല.'
സ്പാനിഷ് ഫ്‌ളൂ
1918 -20 വര്‍ഷങ്ങളില്‍ 50 കോടി ജനങ്ങളെ ബാധിക്കുകയും കോടി പേര്‍ മരണപ്പെടുകയും ചെയ്ത സ്പാനിഷ് ഫ്‌ളൂ എന്ന രോഗത്തെ ക്കുറിച്ചും ഡോ: സുധീപ് സൂചിപ്പിക്കുന്നു. സ്പാനിഷ് ഫ്‌ളൂവിന് ശേഷം രോഗ് കണ്ട ഏറ്റവും വലിയ മഹാമാരിയെയാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
'സ്പാനിഷ് ഫ്‌ലൂ (1918 -20 ; രോഗബാധിതര്‍ 50 കോടി; മരണം ഏകദേശം 5 കോടി) വിന് ശേഷം ലോകം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അതിഭീകര പാന്‍ഡെമിക്! സ്പാനിഷ് ഫ്ളൂ, തൊട്ടുമുമ്പത്തെ തലമുറയോ നമ്മളോ കണ്ടിട്ടില്ല. കേട്ടറിവ് മാത്രം. അന്ന് രോഗാണു ശാസ്ത്രം ഒട്ടും വികസിതമായിരുന്നില്ല. ഇന്നാകട്ടെ മൂന്നു മാസം കൊണ്ട് തന്നെ വൈദ്യവിജ്ഞാനീയം കൊറോണ വൈറസിനെ പറ്റി വലിയ പഠിച്ചറിവ് നേടിക്കഴിഞ്ഞു.'
വിഷുക്കാലത്തെ ഓണക്കാഴ്ച
കൊറോണക്കെതിരെ ദിനം പ്രതി ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അതേസമയം തന്നെ തൂവാല മൂക്കിന്‍മേല്‍ കെട്ടിവെച്ചാല്‍ എല്ലാം ആയി എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അത് കൊണ്ടായില്ലെന്നും ഡോക്ടര്‍ പറയുന്നു.
'അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക - അരികെ ഇരിക്കുന്നവര്‍ക്കു കൊടുക്കാതിരിക്കാനും . വിരലുകള്‍ കൊണ്ടു തൊട്ട് മുഖത്ത് വൈറസിന് സന്ദര്‍ശക പുസ്തകത്തിലൊപ്പ് ചാര്‍ത്താന്‍ ഇടം കൊടുക്കാതിരിക്കുക- സിംപിളും പവര്‍ ഫുള്ളുമായ മെസേജുകള്‍ ഇത്ര മാത്രം! കര്‍ച്ചീഫ് മൂക്കിന്മേല്‍ ബന്ധിച്ചാല്‍ എല്ലാമായി എന്നാണ് പലരും ധരിച്ചു വശായിരിക്കുന്നത്. തുളയില്ലാത്ത കര്‍ച്ചീഫിലൂടെ എങ്ങനെ അകത്തു കയറും എന്ന് ശങ്കിച്ചു നില്‍ക്കുന്ന കൊറോണത്തപ്പന്‍ ആണ് ഈ വിഷുക്കാലത്തെ രസികന്‍ ഓണക്കാഴ്ച.'
വിരുന്നുമുണ്ട് തിരിച്ചുപോവില്ല
കൊറോണയെ പെട്ടെന്നൊന്നും പ്രതിരോധിക്കാന്‍ കഴിയില്ലെന്നും അഞ്ചോ ആറോ മാസങ്ങള്‍ കഴിയാതെ ഇത് അവസാനിക്കാന്‍ പോകുന്നില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
'മൂപ്പര് വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല. അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല. വലിയ സംവിധായകരൊന്നുമാവശ്യമില്ലാത്ത തെരുവുനാടകം കളിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചാല്‍ അങ്ങേര് കൊടുത്തേ പോകൂ; കൊണ്ടേ പോകൂ. അമ്മാതിരി തെരുവുനാടകങ്ങളാണ് ഇറ്റലി, സ്‌പെയിന്‍ ഇപ്പോള്‍ അമേരിക്ക തുടങ്ങിയ മഹാ വികസിത രാജ്യങ്ങളില്‍ നടക്കുന്നത്.'
ചൈന
'ചരിത്രവും തൊട്ടു മുന്നിലെ (ചൈനീസ്) ദൃഷ്ടാന്തങ്ങളും അവഗണിച്ചതിന്റെ വില! പുകള്‍പെറ്റ ക്യാപ്പിറ്റലിസ്റ്റ് ആരോഗ്യ മാതൃകകളും സംവിധാനങ്ങളും പകച്ചു നില്‍ക്കുന്ന ട്രാജഡി . അങ്ങനെയേ വരൂ. രോഗബാധയും പരിമിത രോഗപീഢയും വഴി സമൂഹ പ്രതിരോധംകൈവരിച്ച് കൊറോണയെ നേരിടാം എന്ന് കരുതി കൈയും കെട്ടിയിരുന്നാല്‍ ലക്ഷങ്ങളെ മടിക്കുത്തിലാക്കിക്കൊണ്ടേ അദ്ദേഹം സ്ഥലം വിടുകയുള്ളൂ.' ഡോക്ടര്‍ ആശങ്ക പ്രകടിപ്പിച്ചു.
Recommended Video
കേരളം
കേരളത്തില്‍ സര്‍ക്കാര്‍ തുടര്‍ന്നു പോകുന്ന ജാഗ്രതയ്ക്ക് ഫലം കാണണമെങ്കില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറയുന്നു. വരാന്‍ പോകുന്നത് കഴിഞ്ഞു പോയതിലും വലിയ വിപത്തും ജാഗ്രതയും വേണ്ടസമയമാണെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിനെ പിന്തുണക്കണമെന്നും ഡോക്ടര്‍ പറയുന്നു.
'പരിമിതമായ വിഭവ പശ്ചാത്തലവും തരക്കേടില്ലാത്ത മനുഷ്യ വിഭവശേഷിയുമുള്ള കേരളത്തെപ്പോലുള്ള ഒരിടത്ത് സമൂഹ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു പരിധി വരെ വിജയിക്കുന്നതായാണ് ആദ്യ സൂചനകള്‍ നല്‍കുന്ന പ്രത്യാശ. അത് തുടര്‍ന്ന് പോകണമെങ്കില്‍ ഇനിയങ്ങോട്ട് അതീവ ജാഗ്രത പാലിച്ചേ പറ്റൂ. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അച്ചടക്കത്തിന്റെ നാളുകള്‍ കഴിഞ്ഞു എന്ന് ധരിച്ചുവശാകരുത്. വരാന്‍ പോകുന്നത് കഴിഞ്ഞു പോയതിലും കടുത്ത സമൂഹജാഗ്രതയും നിയന്ത്രണങ്ങളും വേണ്ടുന്ന കാലമാണ്. അതിനായുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുമ്പോള്‍ നേരിയ അലംഭാവം പോലും സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. '