കൊറോണ വൈറസ്: രണ്ടാമത്തെ വിമാനം ദില്ലിയിലെത്തി, തിരികെയെത്തിച്ചത് 324 യാത്രക്കാരെ
ദില്ലി: ചൈനയിൽ നിന്ന് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട 324 ഇന്ത്യക്കാർ ദില്ലിയിലെത്തി. 324 പേരിൽ 104 പേരെ ഇന്തോ ടിബറ്റൻ അതിർത്തിയിലെ ചാവ് ല ക്യാമ്പിലാണ് പാർപ്പിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 220 പേരെ ഹരിയാണയിലെ മാനേസറിലും താമസിപ്പിക്കും. ഇവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.37ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് വൈകിട്ട് 5.40ഓടെയാണ് ചൈനയിലെത്തിയത്. തുടർന്ന് ഹൂബെയിൽ നിന്ന് ഇന്ത്യക്കാരുമായി മടങ്ങുകയായിരുന്നു. രാവിലെ ചൈനയിൽ നിന്നുള്ള മറ്റൊരു സംഘവും ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. എയർ ഇന്ത്യയുടെ ജെബോ ബി 747 എന്ന വിമാനമാണ് ആദ്യ സംഘവുമായി ഇന്ത്യയിലെത്തിയത്. ഇവരിൽ നടത്തിയ പരിശോധയിൽ ആരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലെത്തിയവരിൽ നടത്തിയ പരിശോധനയെ തുടർന്ന് 97 യാത്രക്കാരെയാണ് ചെറിയ തോതിലുള്ള ലക്ഷണങ്ങളോടെ ഐസോലേഷൻ സംവിധാനങ്ങളോടെ പാർപ്പിച്ചിട്ടുള്ളതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഹൂബെയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിക്കാൻ ദില്ലിക്ക് സമീപത്തെ മാനേസറിൽ സൈന്യം ക്വാരന്റീൻ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഡോക്ടർമാരെയും ആവശ്യത്തിന് ജീവനക്കാരെയും വിന്യസിക്കും. ചൈനയിൽ കുടുങ്ങിയ ആറ് ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് മടങ്ങുന്നതിൽ നിന്ന് തടഞ്ഞു. ശക്തമായ പനിയെത്തുടർന്നാണ് നീക്കമെന്ന് ശനിയാഴ്ച അധികൃതർ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications