ആശുപത്രിയിൽ കൊവിഡ് രോഗിക്ക് ക്രൂര മർദ്ദനം: വീഡിയോ വൈറൽ,രോഗിയ്ക്ക് ഹിസ്റ്റീരിയയെന്ന് ആശുപത്രി അധികൃതർ
അഹമ്മദാബാദ്: കൊവിഡ് ബാധിതനെ ആശുപത്രി ജീവനക്കാർ മർദ്ദിക്കുന്ന ചിത്രങ്ങൾ വൈറലായി. ഗുജറാത്ത് സർക്കാരിന് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ആശുപത്രിയിലെ കൊവിഡ് സ്പെഷ്യൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്. നഴ്സിംഗ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കൊവിഡ് ബാധിച്ചയാളെ മർദ്ദിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം. ഹിസ്റ്റീരിയ ബാധിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ ആശുപത്രി ജീവനക്കാർ തടയുക മാത്രമാണ് ചെയ്തതെന്നാണ് ആശുപത്രി ഭരണകൂടം അവകാശപ്പെടുന്നത്.
പാരാമെഡിക്കൽ ജീവനക്കാരൻ രോഗിയുടെ കൈകൾ പിടിച്ചുവെച്ച് നിലത്ത് കിടത്തി കാൽമുട്ടുകൾ നെഞ്ചോട് ചേർത്തുവെച്ചത് 55 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമായി കാണാം. മറ്റുള്ളവർ രോഗിയുടെ കൈകൾ പിടിച്ചുവെക്കുകയും സുരക്ഷാ ജീവനക്കാരൻ ബാറ്റൺ ഉപയോഗിച്ച് രോഗിയെ അടിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ചെയ്യതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ എന്ന് പിപിഇ കിറ്റ് ധരിച്ച പാരാമെഡിക്കൽ ജീവനക്കാരൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.
ദയവായി കാത്തിരിക്കൂ എന്ന് രോഗി അപേക്ഷിക്കുന്നതും വീഡിയോയിൽ കേൾക്കാം. രോഗി കുതറി മാറാൻ ശ്രമിക്കുമ്പോൾ പോലീസുകാരൻ വരുന്നുണ്ടെന്ന് പറയുന്നതും കേൾക്കുന്നുണ്ട്. ഈ സമയം പാരാമെഡിക്കൽ ജീവനക്കാരൻ രോഗിയെ നിലത്ത് പിടിച്ച് കിടത്തുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നുണ്ട്. വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പിന്നീട് പ്രാദേശിക ടിവി ചാനലുകളും പ്രക്ഷേപണം ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചയാൾ 38കാരനായ പ്രഭാശങ്കർ പാട്ടീൽ എന്നയാളാണെന്ന് വ്യക്തമാക്കിയ ആശുപത്രി ഭരണകൂടം രോഗിയെ ആശുപത്രി ജീവനക്കാർ തടയുക മാത്രമാണ് ചെയ്തതെന്ന വാദമാണ് ഉയർത്തുന്നത്.
കൊവിഡ് സ്ഥിരീകരിച്ച 38കാരന് പ്രമേഹവും രക്താതിസമ്മർദ്ദവുമുണ്ട്. ഞങ്ങളുടെ സൈക്യാട്രി വിഭാഗത്തിന്റെ അഭിപ്രായം അനുസരിച്ച് വീഡിയോ ചിത്രീകരിച്ച സമയത്ത് രോഗിക്ക് ഹിസ്റ്റീരിയ ഉണ്ടായിരുന്നു. ഇറങ്ങിയോടാൻ ശ്രമിച്ച ഇയാൾ കയ്യിൽ ഘടിപ്പിച്ചിരുന്ന ട്യൂബുകൾ നീക്കം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പിഡിയു ആശുപത്രി സൂപ്രണ്ട് ഡോ. പങ്കജ് ബുച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇയാൾ സ്വയം വസ്ത്രം അഴിച്ച് മാറ്റുകയും തനിക്കും മറ്റുള്ള രോഗികൾക്കും ദോഷം വരുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. ഇത് കണ്ട് നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് സ്റ്റാഫും റസിഡന്റ് ഡോക്ടർമാരുമാണ് ഇയാളെ തടയാൻ ശ്രമിച്ചതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരുടെ നിർദേശത്തോടെ ഒരു ഇൻജെക്ഷൻ നൽകിയ ശേഷം മാത്രമാണ് ഇയാൾ സാധാരണ ഗതിയിലെത്തിയതെന്നാണ് ഡോക്ടർ സാക്ഷ്യപ്പെടുന്നത്. ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സയാണ് ലഭ്യമാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച സൂപ്രണ്ട് 400നും 500 നും ഇടയിൽ രോഗികൾ പിഡിയു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നുണ്ടെന്നും വ്യക്തമാക്കി. നഴ്സിംഗ് സ്റ്റാഫും, ക്ലാസ് 1V ജീവനക്കാരും ഡോക്ടർമാരും രോഗികളെ മികച്ച രീതിയിലാണ് പരിചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.