ദില്ലിയിലെ കൊറോണ ബാധിതൻ സമ്പർക്കം പുലർത്തിയത് 813 പേരുമായി: അമ്മ മരിച്ചത് കൊറോണ ബാധിച്ച്!!
ദില്ലി: തലസ്ഥാനത്ത് കൊറോണ ബാധിതൻ സമ്പർക്കത്തിലേർപ്പെട്ടത് 813 പേരുമായി. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 20ന് ഇന്ത്യയിലെത്തിയ ഇയാൾക്ക് മാർച്ച് 12നാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമ ദില്ലി സ്വദേശിയായ 46 കാരൻ ദില്ലിയിലെത്തിയതിന് ശേഷം 813 പേരുമായാണ് ബന്ധം പുലർത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. രോഗം ബാധിച്ച ഇയാളുടെ അമ്മയാണ് വെള്ളിയാഴ്ച രാത്രി ചികിത്സയിലിരിക്കെ മരിച്ചത്. ഇതാണ് രാജ്യത്ത് സ്ഥിരീകരിച്ച രണ്ടാമത്തെ കൊറോണ മരണം.
രാജ്യത്ത് ഇതിനകം 107 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പേർ മരണമടഞ്ഞിരുന്നു. സൌദിയിൽ നിന്ന് മടങ്ങിയെത്തിയ കർണാടക സ്വദേശിയായ 76 കാരനും 68 കാരിയായ ദില്ലി സ്വദേശിയുമാണ് മരിച്ചത്. ഏറ്റവുമധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 32 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ളത് കേരളമാണ്. 22 പേർക്കാണ് കേരളത്തിൽ ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരും രോഗം ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ മൂന്ന് വിദ്യാർത്ഥികളായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

813 പേർ നിരീക്ഷണത്തിൽ
ദില്ലി നിവാസികളായ 773 പേരുൾപ്പെടെ 813 പേരാണ് ഇതിനകം കൊറോണ വൈറസ് ഭീതിയെ തുടർന്ന് തലസ്ഥാനത്ത് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 40 പേർ ദിലിക്ക് പുറത്തുനിന്നുള്ളവരാണ്. രോഗബാധിതന്റെ അമ്മയുമായി ബന്ധം പുലർത്തിയിരുന്ന 14 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

സന്ദർശിച്ചത് ഇറ്റലിയും
ജോലിയുമായി ബന്ധപ്പെട്ട് യൂറോപ്പ് സന്ദർശനം കഴിഞ്ഞ് കുറച്ച് ദിവസം മുമ്പാണ് ഇയാളുടെ കുടുംബാംഗങ്ങൾ തിരിച്ചെത്തിയത്. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇവർ സന്ദർശിച്ചത്. ചൈനയ്ക്ക് ശേഷം ഏറ്റവുമധികം പേർ കൊറോണ ബാധിച്ച് മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 14,00 പേരാണ് മരിച്ചത്. തലസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തിയാണ് 46 കാരൻ.

ദില്ലിയിലെത്തിയത് വിമാനത്തിൽ
ദില്ലി വിമാനത്താവളത്തിലെത്തിയ ഇയാൾ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിൽ വെച്ച് തെർമൽ സ്കാനിംഗിന് വിധേയമാക്കിയെങ്കിൽ പനി അനുഭവപ്പെട്ടിരുന്നില്ല. ഇതോടെ ഇയാളെ പുറത്ത് പോകാൻ അനുവദിച്ചിരുന്നു. ആറ് സഹപ്രവർത്തകർക്കൊപ്പമാണ് ഇയാൾ സഞ്ചരിച്ചത്. ഇവർക്കെല്ലാം കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

രോഗലക്ഷണം പ്രകടമായില്ല
എന്നാൽ പനി അനുഭവപ്പെട്ടെങ്കിലും മറ്റെന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിനും ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുന്നതിനും മുമ്പായി ഇദ്ദേഹം ജാനക് പുരിയിലെ വീട്ടിലെത്തി മകളുമായും ഭാര്യയമായും സമ്പർക്കം പുലർത്തിയിരുന്നു. മറ്റൊരു സഹോദരൊപ്പം താമസിക്കുന്ന അമ്മയും സഹോദരനും ഇതിനിടെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇയാളെ അമ്മ എന്നും വീട്ടിലെത്താറുണ്ടായിരുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കുടുംബാംഗങ്ങളിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട് ഇതിനകം അടച്ചിട്ടിട്ടുണ്ട്.

സഞ്ചരിച്ചത് മെട്രോയിലും
മാർച്ച് ആദ്യവാരം വരെ രോഗബാധിതനായ ഇയാൾ സഞ്ചരിച്ചിരുന്നത് മെട്രോയിലായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം. ജാനക്പുരിക്കും വെസ്റ്റ് നോയിഡക്കും ഇടയിലുള്ള 38.5 കിലോമീറ്റർ ദൂരമാണ് ഇയാൾ മെട്രോയിൽ സഞ്ചരിച്ചത്. ഇതിനിടയിൽ 25 സ്റ്റോപ്പുകളാണുള്ളത്. എന്നാൽ ഇത് വഴി സഞ്ചരിച്ച പ്രാദേശികരായ ജനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ല. 700 ഓളം ജീവനക്കാരുള്ള നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.












Click it and Unblock the Notifications