കൊറോണവൈറസ് വ്യാപനം: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഓലി
കാഠ്മണ്ഡു: കൊറോണ വൈറസ് കേസുകളുടെ വർദ്ധനവില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി. ഇന്ത്യയില്‍ നിന്ന് കൃത്യമായ പരിശോധനകളില്ലാതെ ആളുകൾ അതിർത്തി കടന്ന് രാജ്യത്തേക്ക് വരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നേപ്പാളിലെ കോവിഡ് മരണനിരക്ക് വറരെകുറവാണ്. ഇന്ത്യയിൽ നിന്ന് വരുന്നവർ ശരിയായ പരിശോധനയില്ലാതെയാണ് രാജ്യത്തേക്ക് വരുന്നത്. ഇതാണ് കോവിഡ് 19 ന്റെ വ്യാപനത്തിന് കാരണമായത്."- ശര്‍മ ഓലി പറഞ്ഞു.
കോവിഡ് സ്ഥിരീകരിക്കുന്നുവരുടെ എണ്ണത്തില്‍ നേപ്പാളിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവ് റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. തിങ്കളാഴ്ച 79 പുതിയ കേസുകളാണ് നേപ്പാളില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 682 ആയി. അതിർത്തി തർക്കങ്ങളുടെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് ഓലി ഇന്ത്യയ്ക്കെതിരെ രൂക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപനത്തിലും അദ്ദേഹം ഇന്ത്യക്കെതിരെ വിമര്‍ശനവുമായി എത്തിയത്.
തുടക്കത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾക്ക് സാക്ഷ്യം വഹിച്ച രണ്ട് രാജ്യങ്ങളായ ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ളതിനേക്കാൾ കൂടുതൽ മാരകമാണ് ഇന്ത്യയിൽ നിന്നുള്ള വൈറസ്. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവർ രാജ്യത്ത് വൈറസ് പടര്‍ത്തുന്നുണ്ടെന്നും ശരിയായ പരിശോധനയില്ലാതെ ആളുകളെ കൊണ്ടുവരുന്നതില്‍ ചില പ്രാദേശിക പാര്‍ട്ടികള്‍ക്കും നേതാക്കൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഓലി കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ പിടിക്കുമെന്നും ഓലി പറഞ്ഞതായിരുന്നു അതിര്‍ത്തിത്തര്‍ക്കങ്ങളിലെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ ഭാഗമായി ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. മേഖലയില്‍ ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇന്ത്യയും നേപ്പാളും തമ്മില്‍ 1,800 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതില്‍ ബ്രീട്ടീഷുകാരുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് തങ്ങളുടേതാണെന്ന് നേപ്പാൾ അവകാശപ്പെടുന്നത്. എന്നാല്‍ ഇതടക്കമുള്ള എല്ലാ പ്രദേശങ്ങളും തന്ത്രപ്രധാനമായ മേഖലകളായിട്ടാണ് ഇന്ത്യ കണക്കാക്കുന്നത്.
ഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന് നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദം