ഫാക്ടറികള്‍ അടച്ചിടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: തൊഴിലാളികള്‍ക്ക് 2 മാസത്തെ ശമ്പളം നല്‍കും
മുബൈ: കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ. കമ്പനിയുടെ കീഴിലുള്ള മഹാരാഷ്ട്രയിലെ ഫാക്ടറി ഉടന്‍ അടച്ചേക്കും. പശ്ചിമ മഹാരാഷ്ട്രയിലെ ഫാക്ടറി താത്കാലികമായി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗ ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് ടാറ്റാ ഗ്രൂപ്പ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്
പ്രമുഖ ബ്രിട്ടീഷ് ബ്രാന്‍ഡുകളായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നീ കാറുകളുടെ നിര്‍മ്മാണമായിരുന്ന ടാറ്റയുടെ മഹാരാഷ്ട്ര ഫാക്ടറിയില്‍ നടന്നിരുന്നത്. കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ദിനംപ്രതി വര്‍ധിച്ചപ്പോള്‍ മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ മാളുകളും മുഴുവന്‍ ഓഫീസുകളും വിദ്യാലായങ്ങളും അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവിടെയാണ് ടാറ്റയുടെ വാഹന നിര്‍മ്മാണ ശാലയും മറ്റ് അനുബന്ധ ഓഫീസുകളും സ്ഥിതി ചെയ്യുന്നത്.
സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണെങ്കില്‍ ചൊവ്വാഴ്ചയോടെ ഫാക്ടറികള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനം. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അറിയിക്കുന്നത്. മറ്റ് ഓഫീസുകളുടേയും ഫാക്ടറികളുടേയും കാര്യത്തിലും സമാനമായ നടപടിക്രമങ്ങള്‍ കമ്പനി ആലോചിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.
സ്ഥാപനം അടച്ചിടാന്‍ തീരുമാനിച്ചാലും താല്‍ക്കാലിക ജീവനക്കാര്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളവും നല്‍കുമെന്നും ടാറ്റാ സണ്‍സ് ചെയര്‍മാര്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴിലാളികള്‍ കൊറോണ വൈറസ് നിരീക്ഷത്തിലാവുകയാണെങ്കില്‍ അവര്‍ക്കും ശമ്പളം നല്‍കും. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ ഗ്രൂപ്പുകളിലൊന്നാണ് ടാറ്റയ്ക്ക് നിരവധി നിര്‍മ്മാണ യൂണിറ്റുകളാണ് രാജ്യത്തുടനീളമുള്ളത്.
കൊറോണ: മലയാളം സീരിയൽ രംഗത്ത് പ്രതിസന്ധി, ചിത്രീകരണം നിർത്തലാക്കി, കേരളത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
Recommended Video
അതേസമയം ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 271 ആയി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 40 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണ്. മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച സംസ്ഥാനങ്ങളുടെ എണ്ണം 22 ആയി.
കഴുമരമടുത്തപ്പോള്‍ ബലം പ്രയോഗിച്ച് അക്ഷയും പവൻ ഗുപ്തയും; മാപ്പ് പറഞ്ഞ് മുകേഷ് സിങ് പറഞ്ഞു