മാസ്‌ക് മുതല്‍ സാമൂഹിക അകലം പാലിക്കല്‍ വരെ, കൊറോണ കാലത്ത് സുരക്ഷാപരമായി നേരിടുന്ന വെല്ലുവിളികൾ
ദില്ലി: ലോകം മുഴുവന്‍ ഇന്ന് കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുകയാണ്. രോഗം വ്യാപനം കുറയാത്ത സാഹചര്യത്തിലും എല്ലാ ഭരണകൂടവും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ചില സ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടികള്‍ വരെ ആരംഭിച്ചുകഴിഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കുമ്പോള്‍ തലവേദനയാകുന്നത് രാജ്യത്തെ സുരക്ഷ ജീവനക്കാര്‍ക്കാണ്. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നായിരുന്നു സിസിടിവി ക്യാമറകള്‍. എന്നാല്‍ ഇനി പൊതുസ്ഥലങ്ങളില്‍ എല്ലവരും മുഖം മറച്ച് എത്തുന്നതോടെ ഈ സംവിധാനത്തിലൂടെ കുറ്റവാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. മാസ്‌ക് നിര്‍ബന്ധമാക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.
വിമാനത്താവളങ്ങളില്‍ മറ്റ് അതീവസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലും നടത്തുന്ന സ്‌ക്രീനിംഗ് സംവിധാനത്തിന് മാസ്‌ക് വലിയ തിരിച്ചടിയാവും. സംശയാസ്പദമായ വ്യക്തികളുടെ മുഖം മൂടിക്കിടക്കുന്നതിനാല്‍ ഇത് വെല്ലുവിളിയായി തുടരും. മാസ്‌ക് പോലെ തന്നെ മറ്റൊരു വെല്ലുവിളിയാണ് സാമൂഹിക അകലം പാലിക്കുന്നതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ മറ്റ് പല ഭീഷണികളും ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഭീഷണികളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അങ്ങനെ ഒന്നാണ് ഫിഷിംഗ്. അതായത് ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി. ഈ കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ഒന്നാണിത്. ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം എന്നത് ലോകാരോഗ്യ സംഘടന പോലുള്ള ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകളായിരിക്കും. ഇതിനായി ഹാക്കര്‍മാര്‍ മറ്റുള്ളവരുടെ പാസ്സ്വേര്‍ഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്ടിഎംഎല്‍ ടെമ്പ്‌ലേറ്റ് വഴി മോഷ്ടിക്കുന്നു.ഹാക്കര്‍മാര്‍ ഉദേശിക്കുന്ന ഒരു വെബ്സൈറ്റിനെ അനുകരിച്ച് അതിന്റെ അതെ രീതിയില്‍ ഒരു വ്യാജ ഒരു വെബ് പേജ് നിര്‍മ്മിക്കുന്നു. പ്രക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയാണ് ഇവരുടെ പ്രവര്‍ത്തന രീതി.
Recommended Video
ഈ കൊറോണ കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്‍ഫോഡെമിക്, വൈറസ് ജനിതകമായി രൂപകല്‍പ്പന ചെയ്തതോ ജൈവ ആയുധമായി ഉപയോഗിക്കുന്നതോ ആയ സിദ്ധാന്തങ്ങള്‍ മാസ് ഹിസ്റ്റീരിയയ്ക്ക് കാരണമാകുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന വെബ്സൈറ്റുകളുടെ എണ്ണം സംബന്ധിച്ചതാണ് മറ്റൊരു പ്രശ്‌നം. ഇവിടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഫിഷിംഗ് പേജുകള്‍ ഹോസ്റ്റുചെയ്യുകയും നിയമാനുസൃത ബ്രാന്‍ഡുകള്‍ പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചെയ്‌തേക്കാം.