"കുടിയേറ്റ തൊഴിലാളി പ്രശ്‌നം ടൈംബോംബ്; പരിഹരിച്ചില്ലെങ്കില്‍ കൊറോണയേക്കാള്‍ ഭീകരം"
മുംബൈ: ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടാണ് മുംബൈ. എന്നാല്‍ ഇന്നലെ മുംബൈയിലെ ബാന്ദ്ര സ്റ്റേഷനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളായിരുന്നു പുറത്തിറങ്ങിയത്. പിന്നാലെ പൊലീസ് ലാത്തി വീശുകയുണ്ടായി. തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകണം എന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു നിരവധി പേരും പുറത്തിറങ്ങിയത്. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ടൈംബോബ് പോലെയാണെന്നും അത് കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുന്‍പ് പരിഹരിക്കേണ്ടതുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.
' ആദ്യം ദില്ലിയില്‍ ഇപ്പോള്‍ മുംബൈയില്‍. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ഒരു ടൈംബോംബാണ്. കൊറോണയേക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുന്‍പ് അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. എറ്റവും താഴെതട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബാല്‍ക്കണി സര്‍ക്കാര്‍ അറിഞ്ഞിരിക്കണം.' കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെയായിരുന്നു ലോക്ക്ഡൗണ്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് കുടിയയേറ്റ തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. ഭക്ഷണം അന്വേഷിച്ച് സമീപത്തെ ചേരികളില്‍ നിന്നും എത്തിയവരാണ് തെരുവില്‍ അണിനിരന്നതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞു പോകാന്‍ ഇവര്‍ തയ്യാറാവാഞ്ഞതോടെയാണ് ലാത്തി വീശിയതെന്നാണ് പൊലീസ് നല്‍കിയ വിവരം.
ഇതിന് പിന്നാലെ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായെത്തിയത് കുപ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തൊഴിലാളികളുടെ വികാരങ്ങള്‍ മുതലെടുത്ത് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞത്. അവര്‍ പാവങ്ങളാണ്. നിങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അവരുടെ വികാരം വെച്ച് മുതലെടുപ്പ് നടത്തരുതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ലഭിക്കാത്തതിനാലാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങിയതെന്ന ആരോപണം ഉദ്ധവ് താക്കറെ നിഷേധിച്ചിരുന്നു.
ഇതേ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരും രംഗത്തെത്തിയിരുന്നു. നഗരത്തിലെ ജീവിത സാഹചര്യങ്ങളാണ് ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്നും ഇവിടുത്തെ ചേരി പ്രദേശങ്ങളില്‍ ഒരു മുറിക്കുള്ളില്‍ പത്തിലധികം പേരാണ് താമസിക്കുന്നതെന്നും ലോക്ക്ഡൗണില്‍ അത്തരത്തില്‍ ജീവിക്കുക ദുസ്സഹമാണെന്നുമാണ് സജ്ഞയ് നിരുപം പറഞ്ഞത്.
മഹാരാഷ്ട്രയില്‍ ഇതുവരേയും 2678 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറേണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ബിസിജി വാക്‌സിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം.