റഷ്യയുടേതല്ല..!! ഇന്ത്യയില്‍ ആദ്യമെത്തുക ഈ വാക്‌സിന്‍; പ്രതീക്ഷ ഉയരുന്നു, പരീക്ഷണങ്ങള്‍ അതിവേഗത്തിൽ
ദില്ലി: കൊവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന ലോകത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. സ്പുട്‌നിക് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് തന്റെ മകളില്‍ പരീക്ഷിച്ചെന്നും അറിയിച്ചിരുന്നു. ഇത് വാക്‌സിന്റെ വിശ്വാസ്യത ഏറ്റുന്ന ഒന്നായിരുന്നു. 20 രാജ്യങ്ങള്‍ ഇതുവരെ വാക്സിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്.
Recommended Video
100 കോടി ഡോസുകള്‍ക്കാണത്രെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. ഈ വാക്‌സിന്‍ ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന ചോദ്യങ്ങള്‍ ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാക്സിന്‍ ധൃതി പിടിച്ച് ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ലഭിച്ച സൂചന. ഇന്ത്യയിലേക്കെ്തുന്ന വാക്‌സിന്‍ സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റഷ്യയുടെ അനുഭവം
വാക്സിന്റെ കാര്യത്തില്‍ റഷ്യയുടെ അനുഭവം മനസിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. വാക്സിന്‍ സംബന്ധിച്ച് ഇന്ത്യ ധൃതി പിടിച്ച് ഇന്ത്യ ഒരു തീരുമാനമെടുത്തേക്കില്ല. വാക്സിന്‍ പരീക്ഷണം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു.
ട്രെയല്‍ നടത്തേണ്ടിവരും
ലോകത്ത് ആദ്യമായി കണ്ടുപിടിച്ച കൊവിഡ് വാക്സിന്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്നുവെങ്കിലും ഇത് ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലെ ജനങ്ങളില്‍ ഇതിന്റെ ഫലപ്രാപ്തിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.
ഇന്ത്യയില്‍ ആദ്യം എത്തുന്ന വാക്‌സിന്‍
ഓക്‌സ്‌ഫെഡ് സര്‍വകലാശാലയും ആസ്ട്രാ സെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക. ഇക്കാര്യം ഏറെകുറേ ഉറപ്പായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികൃതര്‍ നല്‍കുന്ന വിവരമുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ ജനങ്ങള്‍ക്ക് നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
പരീക്ഷണങ്ങളില്‍ മുന്നില്‍
മറ്റ് വാക്‌സിനേക്കാള്‍ മനുഷ്യനിലെ പരീക്ഷണത്തില്‍ ഏറെ കുറേ മുന്നില്‍ നില്‍ക്കുന്നത് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെതാണ്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളി. വാക്‌സിന് അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ ഇന്ത്യയില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം ആരംഭിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
യുകെയിലെ പരീക്ഷണം
ഓക്‌സ്ഫഡിന്റെ വാക്‌സിന്‍ യുകെയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ശുഭ വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ആദ്യ ഡോസ് നല്‍കിയവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ആന്റിബോഡി ുത്പാദിപ്പിക്കുന്നുണ്ട്. രണ്ടാം ബൂസ്റ്റര്‍ നല്‍കിയവര്‍ക്ക് അതിലും വേഗത്തിലാണ് ആന്റിബോര്‍ഡി പ്രതികരണം ഉണ്ടായത്. ഇന്ത്യയില്‍ ഈ വാക്‌സിന് നിര്‍മ്മാണ പങ്കാളിയുള്ളതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ഇന്ത്യയുടെ വാക്‌സിന്‍
ഇന്ത്യയില്‍ മൂന്ന് വാക്സിനുകളാണ് നിര്‍മ്മിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതില്‍ ഒന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് എത്രയും പെട്ടെന്ന് നടക്കുമെന്ന് നനീതി അയോഗ് അംഗ വികെ പോള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റ് രണ്ട് വാക്സിനുഖലുടെ ഒന്നാമത്തെയും രണ്ടാമത്തെയും പരീക്ഷണ ഘട്ടങ്ങളിലാണെന്ന് വികെ പോള്‍ വ്യക്തമാക്കിയിരുന്നു
രോഗ വ്യാപ്തി
ഇന്ത്യയില്‍ കൊവിഡ് വ്യപനത്തിന്റെ വ്യാപ്തി വലുതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. രോഗം ഭേദമായവര്‍ക്കും ചില സാഹചര്യത്തില്‍ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് നാം മനസിലാക്കേണ്ടതുണ്ട്. രാജ്യത്തെ ആരോഗ്യരംഗത്തെ വിദഗ്ദരും ശാസ്ത്രജ്ഞരും ഇപ്പോള്‍ അക്കാര്യത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.