കൊറോണ വൈറസ്: കടുത്ത യാത്രാ നിയന്ത്രണങ്ങള്‍... നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ദില്ലി: ആഗോളതലത്തില്‍ നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര യാത്രകള്‍ക്ക് നിയന്ത്രണങ്ങളും ഏറെ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയും ഇത്തരത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1. നിലവിലുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു (നയന്ത്ര വിദഗ്ധര്‍, ഒഫീഷ്യലുകള്‍, ഐക്യരാഷ്ട്രസഭ/അന്താരാഷ്ട്ര സംഘടനകള്‍, തൊഴില്‍, പ്രൊജക്ട് വിസകള്‍ക്ക് ഇത് ബാധകമല്ല)
2. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരാം.
3. ഇന്ത്യയില്‍ ഇപ്പോഴുള്ള എല്ലാ വിദേശികളുടേയും വിസ സാധുവായിരിക്കും. വിസകാലാവധി നീട്ടുന്നതിനോ ഭേദഗതി വരുത്തുന്നതിനോ ഏറ്റവും അടുത്തുള്ള ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫാസുമായി ബന്ധപ്പെടേണ്ടതാണ്.
4. ഇന്ത്യയിലേക്ക് അടിയന്തര യാത്ര നടത്തേണ്ട വിദേശ പൗരന്‍മാര്‍ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ മിഷനെ ബന്ധപ്പടണം.
5. ഇറ്റലി സന്ദര്‍ശിക്കുകയോ, ഇറ്റലിയില്‍ നിന്ന് വരുന്നതോ ആയ ആളുകള്‍ കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന പരിശോധന ഫലം ഹാജരാക്കണം. ദക്ഷിണ കൊറിയയില്‍ നിന്ന് വരുന്നവര്‍ക്കും ഇത് ബാധകമാണ്.
6. ചൈന, ഇറ്റലി, ഇറാന്‍ ദക്ഷിണ കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 15 ന് ശേഷം എത്തിയ ആളുകള്‍ (ഇന്ത്യന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ) ഏറ്റവും ചുരുങ്ങിയത് 14 ദിവസം ക്വാറന്റൈന്‍ ചെയ്യപ്പെടും.
7. ചൈന, ഇറ്റലി, ഇറാന്‍ ദക്ഷിണ കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഇന്ത്യന്‍ പൗരന്‍മാര്‍ കര്‍ശനമായും ഒഴിവാക്കണം.
8. രാജ്യാന്തര കര അതിര്‍ത്തി വഴിയുള്ള യാത്രകള്‍ക്കും നിയന്ത്രണം. നിശ്ചിത ചെക്ക് പോയന്റുകളില്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
9. എല്ലാ രാജ്യാന്തര യാത്രക്കാരും ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം. ഫോണ്‍ നമ്പറും ഇന്ത്യയിലെ വിലാസവും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കണം. ആരോഗ്യപരിശോധനയ്ക്ക് വിധേയരാവുകയും വേണം.
രാജ്യാന്തര തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ആകെ മരണം 8,269 ആയിരിക്കുന്നു. എൺപതിനായിരത്തിലധികം ആളുകൾ സുഖംപ്രാപിച്ചു എന്നത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ ഇറ്റലി, സ്പെയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്.