ദുരിതാശ്വാസ നിധി ഉണ്ടായിട്ടും എന്തിന് 'പിഎം കെയേഴ്സ്'? ദുരുഹതയുണര്‍ത്തുന്ന 11 സംശയങ്ങള്‍
ദില്ലി: സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളത് പോലെ തന്നെ കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ഉണ്ട്. ഇതിലേക്ക് വരുന്ന സംഭാവനകള്‍ മുഴുവനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കപ്പെടാറുള്ളത്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും കേരളത്തിന് ഏറ്റവും അധികം ഗുണപ്പെട്ട ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ഇത്തവണ കൊറോണ കാലത്തും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇത്തരം ഒരു അഭ്യര്‍ത്ഥന പുറത്ത് വന്നതിന് തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തി.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ അതോ പിഎം കെയേഴ്‌സ് എന്ന പൊതു ചാരിറ്റബിള്‍ ട്രസ്റ്റിലേക്കോ പണം നിക്ഷേപിക്കേണ്ടത് എന്നൊരു ചോദ്യം ഉയരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ഉണ്ടായിരിക്കേ എന്തിനാണ് ഈ പിഎം കെയര്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. അഡ്വ മനോജ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ഇത് സംബന്ധിച്ച ചില ചോദ്യങ്ങള്‍ ഉയര്‍ന്നത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഇത് റീ ട്വീറ്റ് ചെയ്തു. കേരളത്തില്‍ ഹരീഷ് വാസുദേവന്‍ ഇത് സംബന്ധിച്ച് ഫേസ്ബുക്കിലും ഒരു കുറിപ്പിട്ടുട്ടുണ്ട്.
എന്താണ് പിഎം കെയേഴ്‌സ്
പിഎം കെയേഴ്‌സ് എന്നത് ഒരു പൊതു ചാരിറ്റബിള്‍ ട്രസ്റ്റ് ആണെന്നാണ് പറയുന്നത്. പ്രധാനമന്ത്രിയാണ് ഇതിന്റെ ചെയര്‍മാന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവരാണ് ഈ ട്രസ്റ്റിലെ അംഗങ്ങള്‍. കൊറോണ വൈറസ് പോലെയുള്ള ഏത് അടിയന്തര സാഹചര്യത്തേയും നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ഇരകള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിനും ആണത്രെ ഈ ട്രസ്റ്റ്.
ചോദ്യങ്ങള്‍ തുടങ്ങുന്നു
1. എപ്പോഴാണ് ഇങ്ങനെ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിക്കപ്പെട്ടത്?
2. ഇങ്ങനെ ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ ഉള്ള കാരണം എന്തായിരുന്നു?
3. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അപേക്ഷിച്ച് പുതിയതായി രൂപീകരിച്ച പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേന്‍മ എന്ത്?
ഇതിന്റെ ബൈലോ കിട്ടുമോ
4. ഇങ്ങനെ ഒരു ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ബൈലോ വായിക്കാനോ കാണാനോ പറ്റുമോ?
5. ഏത് നിയമ പ്രകാരം ആണ് ഇങ്ങനെ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്.
എപ്പോൾ രജിസ്റ്റര്‍ ചെയ്തു
6. എപ്പോള്‍, എങ്ങനെയാണ് ഈ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്?
7. സബ് രജിസ്ട്രാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നേരിട്ട് എത്തുകയായിരുന്നോ? അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് ചെല്ലുകയായിരുന്നോ?
പ്രധാനമന്ത്രിയോ അതോ മോദിയോ
8. ഈ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആണോ അതോ നരേന്ദ്ര മോദി എന്ന വ്യക്തി ആണോ?
9. മറ്റ് ട്രസ്റ്റ് അംഗങ്ങള്‍ എന്നത് അവരുടെ ഔദ്യോഗിക പദവികളാണോ അതോ വ്യക്തികളാണോ?
10. പിഎം കെയേഴ്‌സ് എന്ന ട്രസ്റ്റിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസം ഏതാണ്?
സംശയം ജനിപ്പിക്കുന്നു
11. അക്ഷയ് കുമാറും പേ ടിഎം ഉടമ വിജയും പിന്നെ അമിത് ഷായുടെ മകന്‍ ജയ് ഷായും ഈ പിഎം കെയേഴ്‌സിന്റെ അക്കൗണ്ടിലേക്കാണ് അവരുടെ കൊവിഡ് പ്രതിരോധ സംഭാവനകള്‍ നല്‍കിയത്. ഇവര്‍ എല്ലാവരും എങ്ങനെയാണ് ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടും ചേര്‍ന്നുനില്‍ക്കുന്നത് എന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നോട് നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം മോദിയെ വച്ച് പേടിഎം രാജ്യത്തെ മാധ്യമങ്ങളില്‍ കൊടുത്ത പരസ്യം ആരും മറന്നും കാണില്ല.
നിര്‍ണായക ചോദ്യങ്ങള്‍
നിര്‍ണായകമായ 11 ചോദ്യങ്ങള്‍ തന്നെയാണ് അഡ്വ മനോജ് ഉന്നയിച്ചിട്ടുള്ളത്. ആയിരക്കണക്കിന് കോടി രൂപ ഒരുപക്ഷേ, ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് വന്നേക്കാം. അക്ഷയ് കുമാര്‍ മാത്രം 25 കോടി രൂപയാണ് പിഎം കെയേഴ്‌സില്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്.
ഇങ്ങനെ ഒരു ട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ അതിന്റെ സുതാര്യത ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട് എന്നതാണ് ഒരു നിരീക്ഷണം. വളരെ കൃത്യമായും സുതാര്യമായും തുടര്‍ന്നുപോകുന്ന പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ഉണ്ടായിരിക്കെ എന്തിനാണ് പുതിയൊരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
പിഎം കെയേഴ്സിനെതിരെ കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തിയിട്ടുണ്ട്.