ബുലന്ദ്ഷഹർ കലാപം ലക്ഷ്യം വെച്ചത് പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ? ആസൂത്രിതമെന്ന് സൂചന
ലക്നൗ: ഗോവധത്തിനന്റെ പേരിൽ ബുലന്ദ്ഷഹറിലുണ്ടായ കലാപങ്ങളിൽ ദുരൂഹത തുടരുന്നു. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ദാദ്രിയിൽ ബീഫ് കൈവശം വച്ചുവെന്ന് സംശയിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലഖിന്റ ഘാതകരെ പിടികൂടിയത് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് ആയിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
വർഗീയ കലാപം ഉണ്ടാക്കാനായി മനപൂർവ്വം ആസൂത്രണം ചെയ്ത കൊലപാതകമാണ് ബുലന്ദ്ഷഹറിലുണ്ടായതെന്നാണ് ദൃക്സാക്ഷികളുടെ മൊഴികളും സാഹചര്യതെളിവുകളും വ്യക്തമാക്കുന്നത്. ഗോവധം നടത്തിയെന്നാരോപിച്ച് ഒരുകൂട്ടം ആളുകൾ അക്രമത്തിന് മുറവിളി കൂട്ടുകയായിരുന്നു. പിന്നാലെ പോലീസും ഗ്രാമീണരും തമ്മിൽ ഏറ്റമുട്ടൽ ഉണ്ടായി.
സുബോധിന്റെ മരണം
ലക്നൗവിലെ മഹദ് ഗ്രാമത്തിൽ പശുവിന്റെ ജഡം കണ്ടെത്തിയതോടെയാണ് ആക്രമണം ആരംഭിക്കുന്നത്. കല്ലേറിൻ പരുക്കേറ്റ പോലീസ് ഇൻസ്പെക്ടർ സുബോധിനെ ആൾക്കൂട്ടം പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. പശുവിന്റെ ജഡവുമായി പോലീസ് പോസ്റ്റിൽ എത്തിയ ആൾക്കൂട്ടം അക്രമം അഴിച്ച് വിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും സർവീസ് റിവോൾവറും കാണാതായിട്ടുണ്ട്. സുബോധിനെ മനപൂർവ്വം പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇടത് പുരികത്തിലേക്ക് ബുള്ളറ്റ് തറച്ച് കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
പശുവിന്റെ ജഡം
ഗ്രാമത്തിൽ കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നതെന്നാണ് സാക്ഷി മൊഴികളിൽ നിന്നും വ്യക്തമാകുന്നത്. അറുത്ത പശുക്കളുടെ ജഡം കരിമ്പ് പാടങ്ങൾക്ക് നടുവിൽ തൂക്കിയിട്ടിരുന്നു. പശുവിന്റെ തലയും തൊലിയും വസ്ത്രങ്ങൾ ഉണക്കാനിടുന്നതുപോലെ പ്രദർശിപ്പിച്ചു. ദൂരെ നിന്ന് പോലും ഇത് കാണാൻ സാധിച്ചിരുന്നു. സയ്ന മേഖലയിൽ നിന്നും ഇരുപത്തിയഞ്ച് പശുക്കളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഗോവധത്തിന്റെ പേരിൽ കൊലപാതകം നടക്കുന്ന നാട്ടിൽ കൃത്യമായ ഗൂഢലക്ഷ്യങ്ങൾ ഉള്ളവർ മാത്രമെ ഇങ്ങനെ ചെയ്യുവെന്ന് മഹാ വില്ലേജ് തഹസീൽദാർ രാജ്കുമാർ ഭാസ്കർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതിരുകടന്ന പ്രതിഷേധം
പശുവിന്റെ ജഡം കണ്ടെത്തിയതിന് പിന്നാലെ ഹിന്ദു യുവവാഹിനി, ബംജ്റംഗി ദൾ, ശിവ സേനാ തുടങ്ങിയ സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തുകയും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു. പശുവിന്റെ ജഡം ട്രാക്ടറിലാക്കി ബുലന്ദ്ഷഹർ- ഗർമുക്തേശ്വർ ദേശീയ പാത ആൾക്കൂട്ടം ഉപരോധിച്ചു.
ആസൂത്രിതം
തഗ്ലിബി ജമാത്തിൽ പങ്കെടുക്കാനായി പത്ത് ലക്ഷത്തോളം മുസ്ലീങ്ങൾ ബുലന്ദ്ഷഹറിൽ എത്തിയിരുന്നു. ആൾക്കൂട്ടം ഉപരോധിച്ച ദേശീയ പാതയിലൂടെയാണ് ഇവർക്ക് കടന്നുപോകേണ്ടിയിരുന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. കൃത്യമായ ആസൂത്രണത്തോടെ കലാപം സൃഷ്ടിക്കാനുള്ള നീക്കമാണ് നടന്നതെന്ന സൂചനയാണ് ഇത് നൽകുന്നത്. നൂറോളം പ്രതിഷേധക്കാരാണ് ആദ്യം ഉണ്ടായിരുന്നത്. നിമിഷങ്ങൾക്കുളളിൽ ദേശീയപാതയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി.
എഫ്ഐആറും വേണ്ട
എഫ്ഐആർ രജിസ്റ്റർ ചെയ്യാനായി പോലീസ് ഇവരോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പോലീസുമായി സഹകരിക്കാൻ ഇവർ തയാറായില്ല. ഇതിനിടെ ആൾക്കൂട്ടത്തിൽ നിന്നും പോലീസിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. വെടിയേറ്റു വീണ എസ്ഐ സുബോധിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം തടയുകയായിരുന്നു.
വ്യാപക ആക്രമണം
പോലീസിന് നേരെ തിരിഞ്ഞ ആൾക്കൂട്ടം വ്യാപകമായ ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്. പോലീസ് വാഹനം അഗ്നിക്കിരയാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ബജംറംഗ് ദൾ, ശിവസേന പ്രവർത്തകരാണ് ആക്രമണം നടത്തിയവരിൽ ഭൂരിഭാഗവുമെനന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും ബോധ്യമായിട്ടുണ്ട്, എന്നാൽ വർഗീയ കലാപം ലക്ഷ്യംവെച്ചായിരുന്നില്ല പ്രതിഷേധങ്ങളെന്നാണ് ഉത്തർപ്രദേശ് പോലീസ് പറയുന്നത്.
'ഭാരതാംബയുടെ നെറുകയിലെ നാണക്കേടാണ് ബാബരി മസ്ജിദ്'.. സിപി സുഗതന്റെ നിലപാടുകള്.. ആരാണ് സുഗതന്
സമ്പന്നരെ മാത്രം കൊള്ളയടിക്കുന്ന ഹൈടെക്ക് കള്ളൻ; ആയുധം ഗൂഗിൾ മാപ്