ഇറോം ശര്‍മിള മണിപ്പൂരില്‍ ബിജെപിയുടെ മെഹ്ബൂബ മുഫ്തിയാകുമോ?
ഇംഫാല്‍: 16 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള. ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരായിരുന്നു ഇറോം ഷര്‍മിളയുടെ പോരാട്ടം. നിരാഹാര സമരം അവസാനിപ്പിച്ച് ഇറോം ഷര്‍മിള ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വരെ അത്ഭുതപ്പെടുത്തി എന്ന് വേണം പറയാന്‍.
പത്തായിരം രൂപ ശമ്പളം.. ഞങ്ങൾ എങ്ങനെ ജീവിക്കും ബെംഗളൂരു എന്ന മെട്രോ സിറ്റിയില്‍?
വിവാഹിതയായി ഒരു കുടുംബജീവിതം നയിക്കാനാണ് 44 കാരിയായ ഇറോം ഷര്‍മിളയുടെ താല്‍പര്യം. കഴിഞ്ഞില്ല, അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇറോം മത്സരിക്കും എന്നാണ് അറിയുന്നത്. നിരാഹാര സമരം കൊണ്ടല്ല രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ട് അഫ്‌സ്പ പിന്‍വലിക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണ് ഇറോം ഷര്‍മിള എന്ന് കരുതുന്നവരുണ്ട്.
എങ്കില്‍ ആര്‍ക്കൊപ്പമായിരിക്കും അവര്‍ മത്സരിക്കുക. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം കാണിച്ചിട്ടില്ല ഇറോം ഷര്‍മിള. സ്വതന്ത്രയായി മത്സരിക്കുമോ. അതോ ഇറോം ഷര്‍മിള ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമോ. നിലവിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കൂടെ ചേരുമോ - ഇങ്ങനെ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഇതിനോടകം തന്നെ ഇറോം ഷര്‍മിളയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ശക്തി വ്യാപിക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് വളരെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് മണിപ്പൂര്‍. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇവിടെ കോണ്‍ഗ്രസാണ് ജയിച്ചത്. കോണ്‍ഗ്രസിനോടുള്ള ഭരണ വിരുദ്ധ വികാരം, ഇറോം ശര്‍മിള കൂടി ഒപ്പമുണ്ടെങ്കില്‍ സുഖമായി മുതലെടുക്കാം എന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തിയെ കൂടെ നിര്‍ത്തി ജയിച്ചത് പോലെ ഒരു തിരഞ്ഞെടുപ്പാകും മണിപ്പൂരിലും ബി ജെ പി ആഗ്രഹിക്കുന്നുണ്ടാകുക.