ബംഗാളിൽ ബിജെപിക്ക് തിരിച്ചടി, തൃണമൂലിലേക്ക് നേതാക്കളുടെ ഘർവാപ്പസി, മമതയാണ് ഹൃദയത്തിൽ!
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൗണ്‍സിലര്‍മാര്‍ അടക്കം നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഭരണം പിടിക്കാനുളള നീക്കങ്ങളുമായാണ് സംസ്ഥാനത്ത് ബിജെപിയുടെ മുന്നോട്ട് പോക്ക്. അതിനിടെ മമത ബാനര്‍ജിക്ക് ആശ്വാസമായിരിക്കുകയാണ് തൃണമൂല്‍ വിട്ട കൗണ്‍സിലര്‍മാരുടെ ഘര്‍വാപ്പസി.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കാഞ്ചാപുര മുന്‍സിപ്പാലിറ്റിയിലെ ഏഴ് കൗണ്‍സിലര്‍മാരാണ് പാര്‍ട്ടിയിലേക്ക് തന്നെ തിരികെ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹലിസഹര്‍ മുന്‍സിപ്പാലിറ്റിയിലെ എട്ട് കൗണ്‍സിലര്‍മാരും ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയിരുന്നു.
ബിജെപിയില്‍ ചേരാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. മമത ബാനര്‍ജി തങ്ങളുടെ ഹൃദയത്തിലാണ് എന്നും തിരിച്ച് വന്ന കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ബിജെപി ഭീഷണിപ്പെടുത്തിയാണ് തങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ത്തത് എന്നും കൗണ്‍സിലര്‍മാര്‍ വെളിപ്പെടുത്തി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് കാഞ്ചാപുരയിലും ഹലിസഹറിലും വന്‍ തിരിച്ചടിയേറ്റിരുന്നു.
അതിനിടെ പശ്ചിമ ബംഗാളില്‍ ഇനി ബിജെപിക്ക് വളരാന്‍ ഒരിഞ്ച് സ്ഥലം പോലും കൊടുക്കരുതെന്ന് മമത ബാനര്‍ജി തൃണമൂല്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 2012ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ ചെറുക്കണമെന്നും മമത ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും അതിനായി പ്രത്യേക ടീമുകളുണ്ടാക്കി പ്രവര്‍ത്തിക്കാനും മമത നിര്‍ദേശം നല്‍കി.