ഉപതിരഞ്ഞെടുപ്പ് ഫലം; 13 മണ്ഡലങ്ങള്‍, ഏഴ് സംസ്ഥാനങ്ങള്‍, എൻഡിഎയോ ഇന്ത്യ സഖ്യമോ? നിർണായകം
ഡൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എംഎൽഎമാരുടെ മരണം, രാജി തുടങ്ങിയ കാരണങ്ങളാൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകം പശ്ചിമബംഗാളാണ്. ഇവിടെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മണിക്തമല തൃണമൂൽ കോൺഗ്രസിന്റേയും മറ്റ് മൂന്ന് മണ്ഡലങ്ങൾ ബി ജെ പിയുടേയും സിറ്റിങ് സീറ്റുകളാണ്. ബി ജെ പി എം എൽ എമാർ രാജിവെച്ച് തൃണമൂലിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് കൂറ്റൻ വിജയമായിരുന്നു സ്വന്തമാക്കിയത്. 18 സീറ്റുണ്ടായിരുന്ന ബി ജെ പിക്ക് 6 സീറ്റുകൾ നഷ്ടമായി. വെറും 12 സീറ്റിലായിരുന്നു വിജയം. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് ബി ജെ പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്ര എം എൽ എമാരുടെ മണ്ഡലമായ ഡെഹ്റ, ഹാമിപൂർ, നലഗഡ് എന്നിവിടങ്ങളിലാണ് മത്സരം നടന്നത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചവരായിരുന്നു ഇവിടുത്ത എം എൽ എമാർ. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവർ ബി ജെ പിയെ പിന്തുണച്ചു. പിന്നീട് രാജിവെയ്ക്കുകയും ചെയ്തു. ഇവർ തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും ബി ജെ പിയുടെ സ്ഥാനാർത്ഥികൾ. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. എന്നാൽ 38 എംഎൽഎമാരുള്ള കോൺഗ്രസിന് സംബന്ധിച്ച് സുരക്ഷിത സാഹചര്യമാണെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.
ബിജെപി ഭരണത്തിലിരിക്കുന്ന ഉത്തരാഖമ്ഡിൽ ബദരീനാഥ്, മംഗളൂർ സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബദരീനാഥില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. മംഗളൂരില്‍ ബിഎസ്പി എംഎല്‍എ സര്‍വത് കരിം അന്‍സാരിയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് ഇതുവരെ ജയിക്കാൻ സാധിക്കാതിരുന്ന മണ്ഡലമാണ് മംഗളൂർ. മുതിർന്ന കോണഅഗ്രസ് നേതാവ് ഖാസി നിസാമുദ്ദീനെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിച്ചത്.
തമിഴ്നാട്ടിൽ വിക്രവണ്ടി സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ എന്‍ പുഗസെന്തിയുടെ മരണത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. ഡിഎംകെയും എൻഡിഎയുടെ ഘടകക്ഷിയായ അൻപുമണി രാംദാസിന്റെ പിഎംകെയും എൻടികെയും തമ്മിലാണ് പോരാട്ടം. അന്നിയൂര്‍ ശിവയെയാണ് ഡിഎംകെ സ്ഥാനാർത്ഥി. കല്ലാക്കുറിച്ചി വ്യാജമദ്യ ദുരന്തം ചർച്ചയായ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ തിരിച്ചടി നേരിടുമെന്നാണ് എതിരാളുകളുടെ അവകാശവാദം.
ബിഹാറിൽ റുപൗലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജെഡിയുവിന്റെ സിറ്റിങ് സീറ്റാണിത്. ജെഡിയു എംഎൽഎയായിരുന്ന ബിമ ഭാരതി ആർജെഡിയിലേക്ക് പോയതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിമ തന്നെയാണ് ആർജെഡിക്ക് വേണ്ടി മത്സരിക്കുന്നത്. കലാധര്‍ മണ്ഡലാണ് ഇവിടെ നിന്നുള്ള ജെഡിയു സ്ഥാനാർത്ഥി.
മധ്യപ്രദേശിൽ അമർവാര സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ സിറ്റിങ് സീര്റാണ് ഇത്. കോൺഗ്രസ് എം എൽ എ ആയിരുന്ന കമലേഷ് ബി ജെ പിയിലേക്ക് ചേക്കോറിയതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ധീരൻ ഷാ ഇൻവതിയാണ് കമലേഷിനെ നേരിട്ടത്.
പഞ്ചാബിൽ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എഎപി എംഎല്‍എ ശീതള്‍ അംഗുറല്‍ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.മൊഹിന്ദര്‍ ഭഗത് ആണ് എഎപിയുടെ സ്ഥാനാര്‍ഥി. എ എ പിയെ സംബന്ധിച്ച് ഇവിടെ അഭിമാന പോരാട്ടമാണ്. മുഖ്യമന്ത്രി ഭഗവന്ത് മൻ നേരിട്ടാണ് ഇവിടെ പ്രചരണം നയിച്ചത്.












Click it and Unblock the Notifications