തിരഞ്ഞെടുപ്പ് ഫലത്തിന് കാത്ത് മൂന്ന് സംസ്ഥാനങ്ങൾ: ത്രിപുര ബിജെപിയുടെ കയ്യിലേയ്ക്ക്!!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതീക്ഷയോടെയാണ് ത്രിപുര ഭരിക്കുന്ന സിപിഎമ്മും ബിജെപിയുമുള്ളത്. ത്രിപുരയിൽ സിപിഎമ്മിനെ മറികടന്ന് ബിജെപി അധികാരത്തിലെത്തുമായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നത്. അതീവ സുരക്ഷയോടെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ത്രിപുരയ്ക്ക് പുറമേ നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ശനിയാഴ്ച രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
25 വർഷമായി ത്രിപുര അടക്കിഭരിക്കുന്ന സിപിഎമ്മിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ സിപിഎം ഭരണം നിലനിൽത്തുമെന്നാണ് സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ബിദൻജൻറെ പ്രതികരണം. ത്രിപുരയിൽ സിപിഎം വിജയിക്കുന്നതോടെ എന്‍ഡിഎ സർക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരം ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. പ്രാദേശിക തലത്തില്‍ നടന്ന എക്സിറ്റ് പോള്‍ ഫലങ്ങൾ സിപിഎമ്മിന് അനുകുലമായ വിധിയെഴുത്താണ് നടത്തിയിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് ത്രിപുരയിൽ രേഖപ്പെടുത്തിയത്. 2008ലും 2013ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 92 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 74 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ശക്തനായ എതിരാളിയായി ഉയർന്നുവന്നിട്ടുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. ഫെബ്രുവരി 27ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മേഘാലയയിൽ കഴിഞ്ഞ 10 വർഷമായി അധികാരം കയ്യാളുന്ന കോൺഗ്രസിന് കനത്ത വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. കോൺഗ്രസ് 59 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി 47 നിയമസഭാ മണ്ഡലങ്ങളിലുമാണ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ രണ്ട് സീറ്റുകളിലേയ്ക്ക് മത്സരിക്കുന്നുണ്ട്.
നാഗാലാൻഡിൽ 40 സീറ്റുകളിൽ എൻഡിപിപിയും 20 സീറ്റുകളിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 1963ന് ശേഷം മൂന്ന് മുഖ്യമന്ത്രിമാരെ സമ്മാനിച്ച കോൺഗ്രസ് 18 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. 75 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ 13 മണ്ഡലങ്ങളിൽ റീ പോളിംഗ് നടത്താന്‍ ഉത്തരവിട്ടിരുന്നു. വോട്ടിംഗ് മെഷീനുകൾ തട്ടിക്കൊണ്ടുപോയതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണിത്.