കേരളത്തിന്റെ ടൂറിസത്തിന് പ്രത്യേക പ്രാധാന്യം; ഐടി തൊഴിൽ സാഹചര്യത്തിൽ മറ്റത്തിന് സാധ്യത!
ദില്ലി: കേരളത്തിന്‍റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ടൂറിസം വികസനത്തിന് മദ്യം വേണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
രാജ്യത്തെ ഐടി തൊഴില്‍ സാഹചര്യത്തില്‍ മാറ്റമുണ്ടാക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അടിമകളെപോലെയാണ് ഐടിയില്‍ ചെറുപ്പക്കാര്‍ പണിയെടുക്കുന്നതെന്നും ആരോപിച്ചു. കേരളത്തിന്‍റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന ബിജെപി ഘടകത്തിലെ പ്രശ്നങ്ങളെല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ശബ്ദമാകണം
ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു.
ഓണസമ്മാനം
കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്‌നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്നും കരുതുന്നുവെന്നുമ്മാണ് പിണറായി വിജയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
സംസ്ഥാന ബിജെപി നേതൃത്വത്തിലെ തലമുതിര്‍ന്ന നേതാക്കളെ വെട്ടിയാണ് മോദി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്.
കേരളഘടകത്തിനേറ്റ തിരിച്ചടി
കോഴ വിവാദത്തില്‍ കുടുങ്ങി രാഷ്ട്രീയമായി തിരിച്ചടികളേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് ദില്ലിയില്‍ നിന്ന് കിട്ടിയ തിരിച്ചടി കൂടിയാണ് സംസ്ഥാന നേതൃത്വം പോലുമറിയാതെയുളള അല്‍ഫോണ്‍സിന്റെ കേന്ദ്ര സഹമന്ത്രി പദം.
പല പേരുകളും.... പക്ഷേ!
ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് കണ്ണന്താനത്തിന് മോഡി മന്ത്രിസഭയില്‍ കിട്ടിയത്. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. പിന്നാലെ വി മുരളീധരന്റെയും എല്ലാത്തവണത്തെ പോലെയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരുകളും സജീവമായി പറഞ്ഞുകേട്ടു.
കേരളത്തിന്റെ പ്രതിനിധി
പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ ഓണസമ്മാനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയെന്നും കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.