മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയറുത്ത് പൂജ: അറസ്റ്റിലായത് എട്ട് പേർ, നരബലി!
ഹൈദരാബാദ്: പൂജാകര്‍മങ്ങൾക്കായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊപ്പെടുത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നുള്ള ക്യാബ് ഡ്രൈവറും ഭാര്യയും ഉള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയറുത്ത് മടിയില്‍ വച്ചായിരുന്നു പൂജാകർമങ്ങൾ നിർവഹിച്ചത്. ഫെബ്രുവരി ഏഴിനായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം. ചില്‍ക്കാനഗര്‍ ജില്ലയിലെ ഒരു വീടിന്റെ ടെറസിന് മുകളിൽ നിന്നാണ് കുഞ്ഞിന്റെ അറുത്തെടുത്ത തല കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ ഇത് നരബലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ ബൊയ്ഡുഗയിൽ നിന്ന് മോഷ്ടിച്ച കുട്ടിയെയാണ് ബലി നല്‍കിയിട്ടുള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ തല അറുത്തെടുത്ത് മടിയിൽ വച്ച് അറസ്റ്റിലായ ദമ്പതികൾ ക്ഷുദ്ര പൂജ നടത്തുകയായിരുന്നു. പൂജ നടത്തുമ്പോൾ ഇവർ നഗ്നരായിരുന്നുവെന്നും ഒരു പൂജാരിയുടെ നിർദേശ പ്രകാരമാണ് പൂജ നടത്തിയതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
കുടുംബത്തെ ബാധിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനും കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്നം ഭേദമാകുന്നതിനും വേണ്ടിയായിരുന്നു ക്ഷുദ്ര പൂജയും അനുഷ്ഠാനങ്ങളും നടത്തിയിരുന്നത്. പൂജാ കർമങ്ങള്‍ക്ക് ശേഷം കുഞ്ഞിന്റെ തലയില്ലാത്ത ഉടൽ മ്യൂസി നദിയിൽ ഒഴുക്കുകയും ചെയ്തുതായി പോലീസ് പറയുന്നു.