കമിതാക്കളുടെ ആത്മഹത്യയ്ക്ക് പിന്നിൽ അന്ധവിശ്വാസം! വിവാഹിതരായാൽ മരണമെന്ന് ജ്യോത്സൻ
Recommended Video
പൊള്ളാച്ചി: വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ വീട് വിട്ടിറങ്ങുകയും പിന്നീടവരെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത. ഉദുമല്‍ പേട്ടയിലെ അരുണ്‍ ശങ്കര്‍, കാമുകി മഞ്ജുള എന്നിവരെയാണ് പിഎപി കനാലില്‍ മുങ്ങിയ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അരുണ്‍ ശങ്കറിന്റെയും മഞ്ജുളയുടേയും വീട്ടുകാരുടെ അന്ധവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പുറത്ത് വരുന്ന പുതിയ വിവരം. ഒരു ജ്യോത്സന്റെ വാക്കുകളാണത്രേ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്.
കടുത്ത പ്രണയം
ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനിയിലെ താമസക്കാരനായ അരുണ്‍ ശങ്കര്‍ വീല്‍ അലയ്ന്‍മെന്റ് ബിസ്സിനസ്സ് സ്ഥാപനം നടത്തി വരികയായിരുന്നു.ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുള ശ്രീനിവാസ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഇരുവരും തമ്മില്‍ വളരെ നാളുകളായി അഗാധ പ്രണത്തിലായിരുന്നു.
വീട്ടുകാരുടെ സമ്മതത്തോടെ നിശ്ചയം
പ്രണയം വീട്ടിലറിയിച്ചപ്പോള്‍ ഇരുവീട്ടുകാരും സമ്മതിക്കുകയും ചെയ്തു. ഒരേ സമുദായക്കാരാണ് എന്നത് കൊണ്ട് ആര്‍ക്കും തടസ്സങ്ങളില്ലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും വീട്ടുകാര്‍ നടത്തി. അതിന് ശേഷം അരുണും മഞ്ജുളയും പഴയതിലും കൂടുതല്‍ അടുപ്പത്തിലാവുകയും ചെയ്തു.
ജ്യോത്സ്യന്റെ പ്രവചനം
പിന്നീടാണ് കാര്യങ്ങള്‍ വഷളായത്. അരുണും മഞ്ജുളയും തമ്മിലുള്ള വിവാഹം നടന്നാല്‍ ഒരു മരണമുണ്ടാകും എന്ന് ഒരു ജ്യോത്സന്‍ പ്രവചിച്ചു. ഇതോടെ അരുണിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് മഞ്ജുളയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു.
പിന്മാറാൻ സമ്മർദ്ദം
വിവാഹത്തില്‍ നിന്ന് പിന്മാറാനും മഞ്ജുളയെ മറക്കാനും വീട്ടുകാര്‍ അരുണില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു അരുണിന്റെ വീട്ടുകാര്‍ക്ക് വിവാഹം വേണ്ടെന്ന് വെയ്ക്കാന്‍. അരുണുമായി അടുപ്പത്തിലാകും മുന്‍പ് മഞ്ജുളയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചിരുന്നു.
യുവാവിന്റെ മരണം
എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം അധികകാലം ഈ യുവാവ് ജീവിച്ചിരുന്നില്ല. ഒരു വാഹനാപകടത്തില്‍ ഇയാള്‍ മരണപ്പെട്ടു. ഈ വിവരം കൂടി അറിഞ്ഞതോടെയാണ് വിവാഹം അരുണിന്റെ വീട്ടുകാര്‍ വേണ്ടെന്ന് വെച്ചത്. ഇരുവീട്ടുകാരും പരസ്പരം മറക്കാന്‍ ഇവര്‍ക്ക് മേല്‍ നിരന്തരമായി നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.
വേര്‍പിരിയല്‍ അസാധ്യം
എന്നാല്‍ കടുത്ത പ്രണയത്തിലായിരുന്ന അരുണിനും മഞ്ജുളയ്ക്കും വേര്‍പിരിയല്‍ അസാധ്യമായിരുന്നു. അതിനിടെയാണ് ഇരുവരേയും ഫെബ്രുവരി 20 മുതല്‍ കാണാതാവുന്നത്. ഇരുവീട്ടുകാരും ഉദുമ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇവര്‍ക്കായി അന്വേഷണം നടക്കവേയാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്.
കനാലിൽ മരിച്ച നിലയിൽ
കഴിഞ്ഞ ദിവസം രാവിലെ കനാലിന് സമീപത്ത് കൂടി കടന്ന് പോയ കൃഷിക്കാരാണ് ആള്‍ട്ടോ കാര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടത്. തിരുമൂര്‍ത്തിമല ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാലാണിത്. കൃഷിക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ക്രെയിനുപയോഗിച്ച് കാര്‍ കരയ്ക്ക് എത്തിക്കുകയായിരുന്നു.
ആത്മഹത്യയെന്ന് പോലീസ്
ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. പ്രണയ നൈരാശ്യം മൂലം കാര്‍ കനാലിലേക്ക് ഓടിച്ചിറക്കി ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ ദിവസം തന്നെ മരിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു.