'വിഗ്രഹങ്ങളുണ്ടോ': ഗ്യാന്‍വാപി മസ്ജിദില്‍ സർവ്വേയ്ക്ക് അനുമതി നല്‍കി കോടതി
ദില്ലി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് നടക്കുന്ന സർവ്വേ തുടരാമെന്ന് വ്യക്തമാക്കി കോടതി. മസ്ജിദ് പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സർവ്വേ തുടരാമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് മെയ് 17 നകം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർവ്വേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയ വാരാണസി കോടതി രണ്ട് കമ്മീഷണർമാരെ കൂടി നിയമിക്കുകയും ചെയ്തിട്ടുണ്ട്. അജയ് മിശ്രയ്‌ക്കൊപ്പം വിശാൽ കുമാർ സിംഗിനേയുമാണ് കോടതി കമ്മീഷ്ണർമാരായി നിയമിച്ചത്.
കോടതി നിയോഗിച്ച സമിതിയെ പള്ളി സമുച്ചയത്തിന്റെ സർവേയും വീഡിയോഗ്രാഫിയും നടത്തുന്നത് ഒരു വിഭാഗം ആളുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച തടഞ്ഞിരുന്നു. മസ്ജിദ് അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലായിരുന്നു സർവ്വേയ്ക്ക് എതിരായ പ്രതിഷേധം. ഗ്യാൻവാപി മസ്ജിദിന്റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശികളായ അഞ്ച് സ്ത്രീകൾ ഹർജിയുമായി എത്തിയതോടെയായിരുന്നു വിഷയത്തില്‍ കോടതിയുടെ ഇടപെടലുണ്ടായത്.

ശ്രിംഗാർ ഗൗരി, ഗണേശ വിഗ്രഹങ്ങളിൽ എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അനുവാദം വേണമെന്നും മസ്ജിദ് കോംപ്ളക്സിനകത്ത് കൂടുതൽ വിഗ്രഹങ്ങളുണ്ടെന്നും സ്ത്രീകള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിക്കുന്നതിന് വേണ്ടി കോടതി ഇടപ്പെട്ട് സർവ്വ സംഘത്തെ നിയോഗിക്കുകയും ചെയ്തു. അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ മാറ്റണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.
എല്ലാ ദിവസവും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ സർവ്വേ നടത്താം. നടപടികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കണം. ദൃശ്യങ്ങൾ പകർത്താനും തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം വാരണാസി കോടതി നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. മസ്ജിദ് പരിസരത്തെ ബാരിക്കേഡുകൾക്ക് പുറത്തുള്ള നടുമുറ്റം വരെ വീഡിയോ ചിത്രീകരിക്കാനാണ് കോടതി ഉത്തരവെന്നും പള്ളിക്കുള്ളിലല്ലെന്നുമാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ വാദം.












Click it and Unblock the Notifications