ചിദംബരത്തിന് നേരിട്ട് വാദിക്കാൻ അനുമതി നൽകി കോടതി; സോളിസിറ്റർ ജനറലിന്റെ എതിർപ്പ് മറികടന്ന് നടപടി
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ തന്റെ വാദങ്ങൾ ഉന്നയിക്കാൻ പി ചിദംബരത്തിന് ദില്ലി റോസ് അവന്യുവിലെ പ്രത്യേക കോടതി അനുമതി നൽകി. തന്റെ ഭാഗം സംസാരിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ചിദംബരത്തിന് വേണ്ടി വാദിക്കാൻ രണ്ട് അഭിഭാഷകർ എത്തിയിട്ടുണ്ടെന്നും കുറ്റാരോപിതന് വാദിക്കാൻ കോടതി അനുമതി നൽകരുതെന്നുമായിരുന്നു തുഷാർ മേത്ത ഉന്നയിച്ച വാദം. അഭിഷേക് മനു സിഗ്വി ഇതിനെ എതിർക്കുകയായിരുന്നു. ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ കോടതി ചിദംബരത്തിന് സംസാരിക്കാൻ അനുമതി നൽകി.
ചിദംബരത്തെ അഴിയെണ്ണിക്കാന്‍ സിബിഐ; കേസില്‍ ചിദംബരത്തിന്റെ മുമ്പിലുള്ള വഴികള്‍ ഇങ്ങനെ...
സിബിഐ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കും താൻ കൃത്യമായി ഉത്തരം നൽകിയെന്നും അന്വേഷണത്തോട് പൂർണമായി സഹകരിച്ചുവെന്നും പി ചിദംബരം കോടതിയിൽ പറഞ്ഞു. പ്രസക്തമായ ഒന്നും സിബിഐ തന്നോട് ചോദിച്ചില്ല. തനിക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും മകൻ കാർത്തിക്ക് വിദേശത്ത് അക്കൗണ്ടുണ്ടെന്നും വ്യക്തമാക്കിയതാണ്. തന്റെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നും ചിദംബരം കോടതിയിൽ വ്യക്തമാക്കി.
വിദേശത്തേയ്ക്ക് പോകില്ലെന്നുൾപ്പെടെയുള്ള കാര്യങ്ങൾ സിബിഐക്ക് എഴുതി നൽകിയതാണ്. 2018 ജൂൺ ആറിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. അതേസമയം പി ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും വ്യക്തമായ ഉത്തരം നൽകാൻ ചിദംബരം തയാറാകുന്നില്ലെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ചോദ്യം ചെയ്യുക എന്നത് തന്റെ കടമയാണ്. കുറ്റാരോപിതനെ കൂടുതൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടുകയാണ് ഞങ്ങൾ ചെയ്യുന്നത്. ചിദംബരത്തെകൊണ്ട് കുറ്റസമ്മതം നടത്തിക്കുകയല്ല, കേസിൽറെ അടിവേരുകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തുഷാര്‍ മേത്ത കോടതിയിൽ പറഞ്ഞു.
ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ചിദംബരത്തിന് മേൽ ജാമ്യമില്ലാ വാറണ്ട് ചുമത്തിയിരുന്നു, അത് സംബന്ധിച്ച് നോട്ടീസും നൽകിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്നും സോളിസിററർ ജനറൽ വാദിച്ചു. അതിനാടകീയമായാണ് സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.