ദില്ലി കലാപം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ പ്രദർശിപ്പിച്ച് കോടതി, പരാമർശങ്ങൾ ഇങ്ങനെ
ദില്ലി: ദില്ലിയിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ദില്ലി ഹൈക്കോടതി. നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഡിവിഷന് ബെഞ്ചിന്റെ ചോദ്യം. അനുരാഗ് താക്കൂർ, പർവേഷ് വർമ്മ. അഭയ് വർമ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശം നൽകി.
ദില്ലി കലാപം; മരണസംഖ്യ 27 ആയി, 106 പേർ അറസ്റ്റിൽ, കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കെജ്രിവാൾ
ബിജെപി നേതാക്കൾക്കെതിരെ നടപടി എടുത്ത ശേഷമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കപില്‍ മിശ്രയുടെ പ്രസംഗത്തിന് ശേഷമാണ് ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ആരോപണം. വിവാദം ശക്തമായപ്പോഴും പരാമർശത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു കപിൽ മിശ്ര. വിവാദമായ ബിജെപി നേതാക്കളുടെ പ്രസ്താവനകൾ ഇവയാണ്.
കപിൽ മിശ്ര
വിദ്വേഷ പരാമർശങ്ങൾ കൊണ്ട് തുടരെ തുടരെ വാർത്തകളിൽ ഇടം പിടിക്കുന്ന നേതാവാണ് കപിൽ മിശ്ര. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കൻ ദില്ലിയെ മോജ്പൂർ ചൗക്കിൽ കപിൽ മിശ്ര നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. കപിൽ മിശ്ര തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിലും മിശ്രയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ തന്നെ രംഗത്ത് വന്നിരുന്നു. ജാഫ്രാബാദിലേയും ചാന്ദ്ബാഗിലേയും പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് 3 ദിവസത്തെ സമയം നൽകുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ഇടപെടുമെന്നും ആരു പറഞ്ഞാലും കേൾക്കില്ലെന്നുമായിരുന്നു കപിൽ മിശ്രയുടെ വാക്കുകൾ. ജാഫ്രാബാദിൽ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകുന്നത് തടയാൻ എല്ലാവരും ഒത്തു ചേരണമെന്ന കപിൽ മിശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.
പർവേഷ് വർമ്മ
ദില്ലി എംപി പർവേഷ് വർമ്മയുടെ വിവാദ പരാമർശം. ഷഹീൻബാഗിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ദില്ലിയിലെ ജനങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കണം. അവർ നിങ്ങളുടെ വീടുകളിലേക്ക് കയറി നിങ്ങളുടെ പെൺമക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തേക്കാം. ഇന്ന് സമയമുണ്ട്. നാളെ നിങ്ങളെ രക്ഷിക്കാൻ മോദിയും അമിത് ഷായും വരാൻ പോകുന്നില്ലെന്നായിരുന്നു എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പർവേഷ് വർമ്മയുടെ പരാമർശം. ദില്ലിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഒരു മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കുമെന്നും ബിജെപി എംപി ഭീഷണി മുഴക്കിയിരുന്നു.
അനുരാഗ് താക്കൂർ
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേതായിരുന്നു മറ്റൊരു വിവാദ പരാമർശം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അനുരാഗ് താക്കൂർ വിവാദ മുദ്രാവാക്യം മുഴക്കിയത്. രാജ്യത്തെ ഒറ്റുകാർക്ക് നേകെ വെടിവയ്ക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. പ്രവർത്തകരെക്കൊണ്ട് മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ദേശ് കെ ഗദ്ദറോൺ ... എന്ന് കേന്ദ്രമന്ത്രി വിളിക്കുകയും ഗോലി മാരോ സാലോൺ കോ എന്ന് പ്രവർത്തകരെക്കൊണ്ട് ഏറ്റ് വിളിപ്പിക്കുകയും ചെയ്തു.
അഭയ് വർമ
ബിജെപി എംഎൽഎ അഭയ് വർമ്മയുടെ വിവാദ പരാമർശമാണ് കോടതിയിൽ പ്രദർശിപ്പിച്ച മറ്റൊരു വീഡിയോ. ലക്ഷ്മി നഗർ എംഎൽഎയാണ് അഭയ് വർമ്മ. ലക്ഷ്മി നഗറിൽ കഴിഞ്ഞ ദിവസം അനുയായികളോടൊപ്പം നടത്തിയ മാർച്ചിനിടെയാണ് പോലീസുകാരനെ കൊന്നവരെ വെടിവെക്കൂ എന്ന മുദ്രാവാക്യം എംഎൽഎ ഉയർത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ ഭീതിയകറ്റാൻ അനുയായികളോടൊപ്പം പ്രദേശം സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്നാണ് എംഎൽഎയുടെ വാദം.