മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കൊവാക്സിൻ, 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്
മുംബൈ: കൊവിഡ് 19 പ്രതിരോധ വാക്സിന് ആയ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലം പുറത്ത് വിട്ട് ഭാരത് ബയോടെക്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ കൊവാക്സിന് 81 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അവകാശപ്പെടുന്നു. കൊവാക്സിന്റെ രണ്ടാമത്തെ ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് 81 ശതമാനത്തോളം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് കമ്പനി പറയുന്നത്.
രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിനൊപ്പം കൊവാക്സിനും നിലവില്‍ കുത്തിവെപ്പെടുക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിന് ആണ് കൊവാക്സിന് എന്ന പ്രത്യേകതയുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കൊവാക്സിന് വികസിപ്പിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കൊവാക്സിന് കുത്തിവെപ്പിന് അനുമതി നല്‍കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
25,800 വളണ്ടിയര്‍മാരിലാണ് കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. രാജ്യത്ത് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണമാണ് ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. കൊവാക്സിന് പരീക്ഷണത്തില്‍ നിര്‍ണായക നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത് എന്ന് ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ കൃഷ്ണ എല്ല പ്രതികരിച്ചു. ഇതോടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണം മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിലും കൊവാക്സിന് ഫലപ്രദമാണ് എന്നാണ് കണ്ടെത്തല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം ഇന്ത്യയുടെ കൊവാക്സിന് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ അംബാസിഡര്‍ ഹൈദരാബാദിലെ ഭാരത് ബയോടെക് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ആഴ്ച 20 മില്യണ്‍ ഡോസ് കൊവാക്സിന് വേണ്ടി ഭാരത് ബയോടെകുമായി ബ്രസീല്‍ കരാറില്‍ ഒപ്പിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ കഴിഞ്ഞ ദിവസം കൊവാക്സിന് കുത്തിവെപ്പ് എടുത്തിരുന്നു.