മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ
മുംബൈ; കൊവിഡ് കേസുകൾ കുതിച്ചുയരുന്ന മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് മുതൽ മെയ് 1 വരെയാണ് നിരോധനാജ്ഞ.നേരത്തേ കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ഉണഅടായിരുന്നു.
അനാവശ്യ യാത്ര അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അവശ്യ, അടിയന്തിര സേവനങ്ങൾ ഒഴികെ ബാക്കി എല്ലാം രാവിലെ 7 മുതൽ രാത്രി 8 വരെ അടച്ചിരിക്കും. പൊതുഗതാഗതം പ്രവർത്തിക്കുമെങ്കിലും അത് അവശ്യ യാത്രകൾക്ക് മാത്രമായി നിജപ്പെടുത്തും.ഓഫീസുകൾ പ്രവർത്തിക്കില്ല. സിനിമാ ഹാളിലും പാർക്കിലും ആരാധനാലയങ്ങളിലും പ്രവേശനമില്ല.അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. ബാങ്കിംഗ്, ഐടി, മാധ്യമ മേഖല എ്നിവയ്ക്ക് ഇളവുണ്ട്.
ഹോട്ടലിനും റെസ്റ്റോറന്റുകൾക്കും ഇതിനകം നിയന്ത്രണങ്ങളുണ്ട്, ഒപ്പം ടേക്ക്-എവേകളും അനുവദിക്കും. തെരുവുകളിൽ ഭക്ഷണം വിൽക്കുന്നവർക്ക് രാവിലെ 7 മുതൽ രാത്രി 8 വരെ വിൽക്കാൻ കഴിയും, പക്ഷേ ടേക്ക് എവേ മാത്രമേ അനുവദിക്കൂ. രാജ്യത്ത് ഓക്സിജൻ ക്ഷാമം നിലനിൽക്കുന്നുണ്ടെന്നും ഓക്സിജൻ എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ടന്നും താക്കറെ അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇന്ന് റെക്കോഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് പ്രതിജിന രോഗികളുടെ എണ്ണം 60,000 കടന്നു. 24 മണിക്കൂറിനിടെ 60,212 പേർക്കാണ് രോഗം. 31,624 പേർക്ക് രോഗമുക്തി ലഭിച്ചു. 5,93,042 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം വർദ്ധിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിൽ 1,61,736 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്,ഡൽഹി, മധ്യപ്രദേശ്,തമിഴ്നാട്, കേരളം , ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 80.80 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നി്നനാണ്.