രാജ്യത്ത് ലോക്ക്ഡൗണ്‍ 5.0, കൊവിഡ് തീവ്രബാധിത മേഖലകളിൽ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി!
ദില്ലി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ യാണ് നീട്ടിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ജൂണ്‍ 8ാം തിയ്യതി മുതല്‍ തീവ്രബാധിത മേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം. മാളുകളും ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. തീവ്രബാധിതം അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കും. വിശദമായി അറിയാം
ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍
നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ ആഭ്യന്തര മന്ത്രാലയം അഞ്ചാം ഘട്ട ലോക്ക്ഡൗണിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാഴ്ച വരെ ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി നീട്ടിയേക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ തീവ്രബാധിത മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ആരാധനാലയങ്ങള്‍ തുറക്കാം
ജൂണ്‍ 8 മുതല്‍ മാളുകള്‍, ഹോട്ടലുകള്‍, വ്യവസായ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കാം. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എപ്പോള്‍ തുറന്ന്് പ്രവര്‍ത്തിക്കണം എന്നത് സംസ്ഥാന സര്‍ക്കാരുകളോട് ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുളളൂ. സ്കൂളുകളും കോളേജുകളും അടക്കമുളള തുറക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ മാത്രമേ തീരുമാനം ഉണ്ടാവുകയുളളു.
ഘട്ടംഘട്ടമായി ഇളവുകൾ
വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നത് സാഹചര്യം പരിശോധിച്ച് മാത്രമേ തീരുമാനിക്കുകയുളളൂ. ഘട്ടംഘട്ടമായാണ് മറ്റിടങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുക. ജൂണ്‍ 8 മുതലുളള ആദ്യഘട്ടത്തിലെ ഇളവുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യത്തെ ഒരാഴ്ച നിയന്ത്രണം നിലനില്ക്കും. തീവ്രബാധിത മേഖലകള്‍ ഏതൊക്കെയെന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
അവശ്യ സര്‍വ്വീസുകള്‍ മാത്രം
ജില്ലാ ഭരണകൂടങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കുക. ഈ മേഖലയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുളളൂ. മെട്രോ, സിനിമ തിയറ്ററുകള്‍, ജിം, സ്വിംമ്മിഗ് പൂള്, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം പോലുളളുവ എപ്പോള്‍ തുറക്കാം എന്നത് പിന്നീട് തീരുമാനിക്കും. സാമൂഹ്യവും, രാഷ്ട്രീയവും സാംസ്കാരികവുമായിട്ടുളള പൊതുപരിപാടികള്ക്കുളള നിയന്ത്രണങ്ങള്‍ ഇനിയും തുടരും.
രാത്രി യാത്രാ നിയന്ത്രണം തുടരും
രാത്രി യാത്രാ നിയന്ത്രണം തുടരും. നിയന്ത്രണം രാത്രി 9 മുതല്‍ രാവിലെ 5 വരെയാക്കി മാറ്റി. നേരത്തെ 7 മുതല്‍ 7 വരെ ആയിരുന്നു. സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം എല്ലാവരും പാലിക്കണം. കുട്ടികളും മുതിര്‍ന്നവരും പുറത്തിറങ്ങരുത്. പൊതുപരിപാടികള്ക്കുളള നിയന്ത്രണങ്ങള്‍ ഇനിയും തുടരും.