ലോക്ക്ഡൗൺ: തൊഴിലില്ലായ്മ കുതിച്ചുയരും; ഉപജീവനമാർഗ്ഗങ്ങൾക്ക് നേരെയുള്ള ആക്രമണമെന്ന് സിപിഎം
രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ നൽകണമെന്നും സിപിഎം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നത് ജനങ്ങളുടെ ഉപജീവന മാർഗങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇത്തരം നിയന്ത്രണങ്ങൾ വഴി സംസ്ഥാനത്ത് തൊഴിലില്ലായ്മ കുതിച്ചുയരുമെന്നും പിബി മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ നൽകണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരമാവധി വേഗത്തിൽ തുറക്കാൻ സാധിക്കണമെന്നാണ് ആവശ്യം. 22 ശതമാനം വിദ്യാർഥികൾക്കു മാത്രമേ രാജ്യത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് അവസരമുള്ളൂ. ഭൂരിഭാഗം സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വൈഫൈ ഇല്ലെന്നും പി.ബി ചൂണ്ടിക്കാട്ടി.
Recommended Video
അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സമഗ്ര മാറ്റത്തിന് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ ലോക്ക്ഡൗൺ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നിരുന്നു. നിലവിലെ നിയന്ത്രണങ്ങളിൽ രോഗവ്യാപനം കുറയാത്തസാഹചര്യത്തിലാണ് പ്രോട്ടോക്കോൾ മാറ്റാൻ സർക്കാർ ഒരുങ്ങുന്നത്.
ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധ സമിതിക്ക് നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ പുതുക്കിയ മാർഗനിർദേശങ്ങൾ സമർപ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.