കൊറോണ: മുംബൈയിൽ നിന്ന് മടങ്ങിയെത്തിയവരെക്കുറിച്ച് വിവരമറിയിച്ചു, യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
പട്ന: ലോക്ക്ഡൌണിനിടെ മുംബൈയിൽ നിന്ന് നാട്ടിലെത്തിയവരെക്കുറിച്ച് വിവരമറിയിച്ച യുവാവിനെ മുന്നിലിട്ട് തല്ലിക്കൊന്നു. ബിഹാറിലെ സിതാമർഹി ജില്ലയിലാണ് സംഭവം. 36 കാരനാണ് ദാരുണമായ ആക്രമണത്തിന് ഇരയായി കൊല്ലുപ്പെട്ടത്. രാജ്യത്ത് കൊറോണ ഭീതി നിലനിൽക്കെ മുംബൈയിൽ ജോലി ചെയ്തിരുന്ന രണ്ട് പേർ ഗ്രാമത്തിൽ തിരിച്ചെത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷവും ഇവർ ആരോഗ്യപ്രവർത്തരുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ പോലീസെത്തി ഇവരെ കൊറോണ പരിശോധനക്ക് വിധേയരാക്കിയെങ്കിലും രോഗമില്ലെന്ന് തെളിഞ്ഞിരുന്നില്ല. ഇതോടെ അവരെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചെന്ന് ആരോപിച്ച് 36 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച റണ്ണി സൈദാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മധൌൾ ഗ്രാമത്തിലാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ രണ്ട് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കൊറോണ വ്യാപനത്തിനിടെ മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ വിവരം പോലീസിൽ അറിയിച്ചതിന് രണ്ട് പേർ ചേർന്ന് മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് കാണിച്ച് മരിച്ചയാളുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രാജ്യത്ത് മറ്റ് പ്രദേശങ്ങളിൽ നിന്ന് സ്വദേശത്ത് മടങ്ങിയെത്തുന്നവർ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും 14 ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണമെന്നാണ് ചട്ടം.

തങ്ങൾക്ക് വിവരം നൽകിയത് മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ട യുവാവല്ലെന്നാണ് ബിഹാർ പോലീസ് പറയുന്നത്. എന്നാൽ കൊല്ലപ്പെട്ടയാൾ പോലീസുമായി ബന്ധപ്പെട്ടിരുന്നോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ ഫോൺ പരിശോധിക്കുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്ന നിലപാടിലാണ് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട കേസും പോലീസ് അന്വേഷിച്ചുവരികയാണ്.
ഇന്ത്യയിൽ ഇതിനകം 1,251 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച 102 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. ലോകത്ത് 7,87,010 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 37,829 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്.












Click it and Unblock the Notifications