കൊവിഡ് 19 പടരുന്നു, നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വെച്ചു, പുതുക്കിയ തിയ്യതി പിന്നീട്
ദില്ലി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പല സ്ഥലങ്ങളിലേയും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിലുളള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പരീക്ഷ മാറ്റി വെക്കാന്‍ നിര്‍ദേശിച്ചത് എന്ന് മന്ത്രി അറിയിച്ചു.
മെയ് മൂന്നിനാണ് നീറ്റ് പരീക്ഷ നടക്കേണ്ടിയിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. മാത്രമല്ല എസ്എസ്എല്‍സി, പ്ലസ് ടു മുതല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ അടക്കം മാറ്റി വെക്കാനും സര്‍്ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നീറ്റ് പരീക്ഷയുടെ പുതുക്കിയ തിയ്യതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മെയ് മാസം അവസാനം പരീക്ഷ നടത്താനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്. നീറ്റ് പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ്. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 15ന് ശേഷം ലഭിച്ചേക്കും. പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടത് കൊവിഡ് വ്യാപനം തടയാന്‍ അത്യാവശ്യമായതിനാലാണ് സ്‌കൂളുകള്‍ അടക്കമുളള എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. കര്‍ണാടകത്തിലെ തൂമക്കുരുവില്‍ 65കാരനാണ് കൊവിഡ് ബാധിച്ച് ഒടുവില്‍ മരണപ്പെട്ടത്. ഇതുവരെ രാജ്യത്ത് 724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 66 പേർക്കാണ് രോഗം ഭേദമായിട്ടുളളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലക്കാരാണ്. ഇതോടെ കാസര്‍കോട്ടെ കൊവിഡ് രോഗികളുടെ എണ്ണം 80 ആയി ഉയര്‍ന്നു. കൊല്ലം ജില്ലയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ക്കാണ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇത് കൂടാതെ കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശൂരും കോഴിക്കോടും ഓരോരുത്തര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 25 പേർ ദുബായിൽ നിന്നും എത്തിയവരും 13 പേർ രോഗികളുമായി ബന്ധപ്പെട്ടവരുമാണ്. കൊല്ലത്തെ രോഗി ദുബായിൽ നിന്ന് വന്നയാളാണ്.