കൊറോണയെ പേടിച്ച് ഗോമൂത്രം അമിതമായി കുടിച്ചു, ബാബാ രാംദേവ് എയിംസിലെന്ന് പ്രചാരണം!
ദില്ലി: ഭീതി പരത്തി കൊറോണ വൈറസ് ലോകവ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. മരണസംഖ്യ 4000 കടന്നിരിക്കുന്നു. ലോകമാകെ കൊറോണപ്പേടിയില്‍ അമര്‍ന്നിരിക്കുകയാണ്. അതിനിടെ കൊറോണയെ ചെറുക്കാന്‍ ആളുകള്‍ പല വഴികളും തേടുന്നു.
മദ്യം കൊറോണയെ തടയുന്ന പ്രചാരണം വിശ്വസിച്ച് ഇറാനില്‍ വ്യാജ മദ്യം കഴിച്ച് 27 പേരാണ് മരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഗോമൂത്രമാണ് താരം. ഗോമൂത്രം കൊറോണയെ തടയുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രചാരണം. അതിനിടെ കൊറോണയെ ചെറുക്കാന്‍ അമിതമായി ഗോമൂത്രം കുടിച്ച യോഗ ഗുരു ബാബ രാംദേവ് ആശുപത്രിയിലാണ് എന്ന വാര്‍ത്തയും പ്രചരിക്കുന്നു. വിശദാംശങ്ങളിലേക്ക്:
കൊറോണയും ഗോമൂത്രവും
ബിജെപി എംഎല്‍എയായ സഞ്ജയ് ഗുപ്തയാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഗോമൂത്രത്തിന് സാധിക്കും എന്ന വിചിത്ര വാദം മുന്നോട്ട് വെച്ചത്. കൊറോണ വൈറസ് അന്തരീക്ഷ വായുവില്‍ ആണെങ്കിലും മനുഷ്യ ശരീരത്തില്‍ ആണെങ്കിലും പ്രതിരോധിക്കാന്‍ ഗോമൂത്രത്തിനും ഹിന്ദു ആചാരങ്ങള്‍ക്കും സാധിക്കും എന്നും ലക്സര്‍ എംഎല്‍എയായ സഞ്ജയ് ഗുപ്ത പറഞ്ഞിരുന്നു.
ചാണകം പ്രതിരോധമെന്ന്
അസമിലെ ബിജെപി എംഎല്‍എയായ സുമന് ഹരിപ്രിയയുടെ കണ്ടെത്തല്‍ ചാണകത്തിന് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്നായിരുന്നു. യോഗ കൊറോണ വൈറസിനെ ഇല്ലാതാക്കും എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യ നാഥിന്റെ കണ്ടെത്തല്‍. അതിനിടെ ടീ പാര്‍ട്ടി മാതൃകയില്‍ ഗോമൂത്ര സല്‍ക്കാരം നടത്താനാണ് ഹിന്ദു മഹാസഭയുടെ നീക്കം.
ഗോമൂത്ര സൽക്കാരം
പശുവിന്റെ ചാണകവും മൂത്രവും കഴിക്കുന്നത് കൊറോണയെ ഇല്ലാതാക്കും എന്നും ഓം നമശിവായ എന്ന് ഉരുവിട്ട് ചാണകം ദേഹത്ത് പുരട്ടുന്നവര്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടും എന്നും ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് പറഞ്ഞിരുന്നു. ആദ്യം ദില്ലിയിലെ ഹിന്ദു മഹാസഭ ഭവനിലും തുടര്‍ന്ന് രാജ്യവ്യാപകമായുമാണ് ഗോമൂത്ര സംസ്ക്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുക.
രാംദേവ് ആശുപത്രിയിലോ?
അതിനിടെയാണ് കോറോണയെ പ്രതിരോധിക്കാന്‍ അമിത അളവില്‍ ഗോമൂത്രം കുടിച്ച യോഗ ഗുരു ബാബാ രാംദേവ് ആശുപത്രിയിലാണ് എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ബാബ രാംദേവ് അവശ നിലയില്‍ ആശുപത്രി കിടക്കയില്‍ ഇരിക്കുകയും ചുറ്റിലും മാസ്ക് ധരിച്ച ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് പ്രചാരണം.
ചിത്രമടക്കം പ്രചാരണം
ട്വിറ്ററിലും ഫേസ്ബുക്കിലും അടക്കമാണ് ഈ ചിത്രവും കുറിപ്പും പ്രചരിക്കുന്നത്. റാസ പത്താന് എന്നയാളുടെ പേരിലുളള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ വ്യാജ പ്രചാരണം. കൊറോണയെ ചെറുക്കാന്‍ അമിതമായി ഗോമൂത്രം കുടിച്ച ബാബ രാംദേവ് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു എന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.
നിരാഹാര കാലത്തെ ചിത്രം
നിരവധി പേര് ഈ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ രാം ദേവിന്റെ ആശുപത്രി ഫോട്ടോ ഈ കൊറോണക്കാലത്തുളളതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2011ല്‍ എടുത്തതാണ് ഈ ചിത്രം. കള്ളപ്പണത്തിന് എതിരെ നിരാഹാര സമരം കിടന്നതിന് ശേഷമുളളതാണ് ചിത്രം. നിരാഹാര സമരത്തിന് ശേഷം അവശ നിലയിലായ ബാബ രാംദേവിനെ ഡെറാഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ ഈ ചിത്രം എടുത്തത്.
പ്രചാരണം അസംബന്ധം
കൊറോണക്കാലത്തേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം 2011 ജൂണ്‍ 12ന് എടുത്തതാണ്. ഗോമൂത്രം കുടിച്ച് ബാബാ രാംദേവ് ആശുപത്രിയിലാണ് എന്ന പ്രചാരണം ശുദ്ധ അസംബന്ധം ആണെന്ന് ബാബാ രാംദേവിന്റെ വക്താവായ തിജാരവാല എസ്കെ വ്യക്തമാക്കി. ഇത്തരത്തിലുളള പ്രചാരണം നാണക്കേടാണെന്നും ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവാനാണ് എന്നും തിജാരവാല പറഞ്ഞു.
സെൻകുമാറിന്റെ കണ്ടുപിടിത്തം
കൊറോണുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രചാരണങ്ങൾക്ക് കുറവില്ല. 27 ഡിഗ്രി ചൂടില്‍ കൊറോണ വരില്ല എന്നാണ് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ ടിപി സെന്‍കുമാറിന്റെ കണ്ടുപിടുത്തം. അതുകൊണ്ട് തന്നെ കേരളത്തിലെ ചൂടില്‍ കൊറോണ വരില്ല എന്നും സെന്‍കുമാര്‍ പറയുന്നു. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി കെക ശൈലജ സെന്‍കുമാറിന് മറുപടിയും നല്കി.
പിന്നാലെ മുരളീധരനും
സെന്‍കുമാര്‍ മാത്രമല്ല കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരനും കൊറോണയും ചൂടും ബന്ധപ്പെടുത്തി തിയറി പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ ചൂടില്‍ കൊറോണ വൈറസ് നില്‍ക്കില്ലെന്നും അതുകൊണ്ട് തന്നെ രോഗം നിയന്ത്രിക്കുന്നത് ഇടത് സര്‍ക്കാരിന്റെ നേട്ടമല്ലെന്നുമാണ് മുരളീധരന് പറഞ്ഞത്. അതേസമയം ചൂട് കൊറോണയെ തടയുമെന്ന വാദങ്ങള്‍ ലോകാരോഗ്യ സംഘടന അടക്കം തള്ളിക്കളഞ്ഞിട്ടുണ്ട്.