ശശി തരൂര്‍ വീണ്ടും കൈയ്യടി നേടുകയാണ്; ഫേസ്ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുടെ പിറകില്‍;യാത്ര, ചെലവ്
തിരുവനന്തപുരം: ലോകം മുഴുവന്‍ കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാമുള്ള കഠിനമായ ശ്രമത്തിലാണ്. അതത് ഇടങ്ങളിലെ ഭരണാധികാരികളും ആരോഗ്യവകുപ്പും ജനങ്ങളും ഇതിനായി മുന്നിട്ടിറങ്ങുന്നു. ഇന്ത്യയില്‍ ഇതുവരേയും 37,776 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്രയും പേര്‍ക്ക് ഒരുമിച്ച് കൊറോണ സ്ഥിരീകരിക്കുന്നത്.
നമ്മളാല്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കൊറോണ വൈറസ് രോഗത്തെ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ കയ്യടി നേടിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കാര്യമിതാണ്, എംപി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേയ്‌സ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടുള്ള തെര്‍മല്‍ ആന്റ് ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ സംസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി!24 മണിക്കൂറിനിടെ 2,293 പേർക്ക് രോഗം
ഉപകരണത്തിന്റെ ആവശ്യം
ജര്‍മനിയിലെ കൊളോണില്‍ നിന്നാണ് തെര്‍മല്‍ ആന്റ് ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ കണക്ഷന്‍ വിമാനങ്ങളിലൂടെ ബംഗ്‌ളൂരുവിലെത്തുന്നത്. അവിടെ നിന്നും റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തി. വിവിധ രാജ്യങ്ങള്‍ കടന്ന് കേരളത്തിലെത്തിയ ഉഫപകരണം പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യത്തെ കുറിച്ച് അറിയുന്നത്.
ചെലവ്
5,60986 രൂപയാണ് ഈ ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്ര ചെലവും ഉള്‍പ്പെടെ ആകെ ചെലവ് 7.45 ലക്ഷം രൂപയാണ്. ട്രൈപോഡില്‍ ബന്ധിപ്പിച്ച് ഇത് മൊബൈല്‍ യൂണിറ്റായി ഉപയോഗിക്കുന്നതിനൊപ്പം താപനില പ്രത്യേകം സജ്ജീകരിച്ചും പരിശോധന നടത്താം. സാമൂഹിക അകലം പാലിച്ച് വരുന്ന എത്ര വലിയ ആള്‍ക്കൂട്ടത്തേയും പരിശോധിക്കാമെന്നതാണ് ഇതിന്റെ പ്രത്യകത.
യാത്ര
ഏപ്രില്‍ 24 നാണ് തെര്‍മല്‍ ആന്റ് ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ ജര്‍മനിയിലെ കൊളോണില്‍ നിന്നും ഡിഎച്ച്എല്ലിന്റെ പ്രത്യേക വിമാനത്തില്‍ കയറ്റുന്നത്. പിന്നീട് പാരിസ്, ബ്രസ്സല്‍സ്, ലീപ്‌സിഗ്, ബഹ്‌റൈന്‍, ദുബായ്, എന്നിവിടങ്ങളിലൂടെ ഏപ്രില്‍ 28 ന് ബംഗ്‌ളൂരുവിലെത്തി. അവിടെ നിന്നും റോഡ് മാര്‍ഗം തലസ്ഥാനത്തെത്തുകയായിരുന്നു.
ഏഷ്യയില്‍ കിട്ടാനില്ല
ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകതയെപറ്റി അറിഞ്ഞപ്പോഴേക്കും ഏഷ്യയില്‍ അത് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. പിന്നീടാണ് ജര്‍മനിയിലെ ടെട്രബിക് ഇകെ എന്ന കമ്പനി ഇത് നിര്‍മ്മിക്കുന്നതായി അറിഞ്ഞത്. എന്നാല്‍ ഇതിനകം തന്നെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപകരണം മുഴുവനായി വാങ്ങി കൂട്ടിയിരുന്നു. എന്നാല്‍ കമ്പനിയുടെ ആസ്റ്റര്‍ ഡാമിലെ വെയര്‍ ഹൗസില്‍ ഒരു യൂണിറ്റ് ഉണ്ടെന്നറിയുകയും ഇവിടെ നിന്നും 300 കിലോമീറ്റര്‍ റോഡ് മാര്‍ഗം ഉപകരണം ബോണിലെത്തിക്കുകയുമായിരുന്നു.
ഉപകാരപ്രദം
നിലവില്‍ രാജ്യത്തെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും അതിഥി സംസ്ഥാന തൊഴിലാളികളെയും പ്രവാസികളെയും ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമായി കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ സാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനം വളരെ ഉപകാരപ്പെടുമെന്ന് ശശി തരൂര്‍ എംപി പറയുന്നു. അതേസമയം തന്നെ എംപി ഫണ്ട് തീര്‍ന്നു പോയതിനാല്‍ ഈ അത്യാധുനിക സാങ്കേതിക ഇപകരണം കൂടുതല്‍ ശേഖരിക്കുന്നതിനായി കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെ സമീപിക്കുമെന്നും എംപി വ്യക്തമാക്കി.
സാമ്പത്തിക പാക്കേജുകള്‍
നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും കൃത്യമായ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരണമെന്നായിരുന്നു തരൂരിന്റെ ആവശ്യം.
ആന്റി ബോഡി കിറ്റുകള്‍
ചൈനയില്‍ നിന്നും മോശപ്പെട്ട കൊവിഡ് ആന്റി ബോഡി കിറ്റുകള്‍ വാങ്ങിയതിനെതിരേയും ശശി തരൂര്‍ രംഗത്തെത്തി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പണവും സമയവും പാഴാക്കിയെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളതെന്നും കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നയത്തിലും തീരുമാനമെടുക്കുന്നതിലേക്കും വിരല്‍ ചൂണ്ടുന്നതിലേക്കാണ് കാര്യങ്ങള്‍ എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.