ഇനി ഒന്ന് ആവർത്തിക്കാതിരിക്കാൻ; കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ഇനിയൊരു കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ഒഴിവാക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തെ രണ്ടാം തരംഗത്തിൽ നിന്ന് ഇനിയും കേരളമുൾപ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളും പൂർണമായും മുക്തി നേടിയിട്ടില്ല എന്ന് മാത്രമല്ല പലയിടങ്ങളിലും ഇപ്പോഴും രോഗവ്യാപനം അപകടകരമായ രീതിയിൽ തന്നെ തുടരുകയുമാണ്. ഈ ഒരു സാഹചര്യത്തിലാണ് മൂന്നാം തരംഗവും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. എന്നാൽ ഇനിയൊരു കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ഒഴിവാക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തെ ഭേദപ്പെട്ട നിലയിൽ കൈകാര്യം ചെയ്യാൻ രാജ്യത്തിന് സാധിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ ആരോഗ്യ സംവിധാനങ്ങളെല്ലാം തികയാതെ വരുന്ന സാഹചര്യമുണ്ടായി. ആയിര കണക്കിന് ആളുകളാണ് ചികിത്സകിട്ടാതെ പോലും മരിച്ചത്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങളാണ് സർക്കാരപകൾ ആരംഭിച്ചിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളടക്കം സംഭരിച്ച് തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്; ഏറ്റെടുത്തു ആരാധകർ
രണ്ടാം തരംഗത്തിൽ ഏറ്റവുമധികം വേണ്ടിവന്ന റെംഡെസിവിർ, ഫാവിപിരാവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകളും പാരസെറ്റമോൾ, വൈറ്റമിൻ, ആന്റി ബയോട്ടിക് തുടങ്ങിയവയും അധികമായി ഉൽപാദിപ്പിക്കാൻ മരുന്നുകമ്പനികൾക്കു നിർദേശം നൽകി. 50 ലക്ഷം റെംഡിസിവിർ ഇൻജക്ഷൻ കേന്ദ്ര സർക്കാർ തന്നെ ഓർഡർ നൽകിയെന്നാണ് വിവരം. ഫാർമസ്യൂട്ടിക്കൽസ് മന്ത്രാലയം മരുന്നുകമ്പനികളുടെ പ്രത്യേകം യോഗം വിളിച്ചു.
ഇതോടൊപ്പം ചികിത്സ ഉപകരണങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. കോവിഡ് പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വില കുറച്ചു. 2600 രൂപ വിലയുണ്ടായിരുന്ന ഓക്സിമീറ്ററിന് 1950 രൂപയായി കുറച്ചു. 3500 രൂപയുണ്ടായിരുന്ന ബിപി ഉപകരണത്തിന് 1375 രൂപ ആയപ്പോൾ ഗ്ലൂക്കോമീറ്ററിന്റെ വില 1590ൽ നിന്ന 675 ആയും കുറഞ്ഞു.
കോവിഡ് പ്രതിരോധം മെച്ചപ്പെടുത്താൻ ഈ വർഷാവസാനത്തോടെ ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. 2 ഡോസ് വാക്സീൻ സ്വീകരിച്ചാലും കുറച്ചു കഴിയുമ്പോൾ പ്രതിരോധ ശേഷി കുറയാനുള്ള സാധ്യത പരിഗണിച്ചാണിത്. കുട്ടികൾക്ക് സെപ്റ്റംബറോടെ വാക്സീൻ നൽകി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ഗുലേറിയ പറഞ്ഞു.
Recommended Video