'വിഡ്ഢിത്തം മതിയാക്കൂ..' കൊവിഡ് യോഗത്തിൽ പൊട്ടിത്തെറിച്ച് യോഗി, മജിസ്ട്രേറ്റിനെ തെറിപ്പിച്ചു!
നോയിഡ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയർന്ന് കൊണ്ടിരിക്കുകയാണ്. മരണ സംഖ്യയും കൂടിക്കൊണ്ടിരിക്കുന്നു. അതിനിടെ കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൊട്ടിത്തെറിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗത്തിന് ശേഷം ലീവ് ആവശ്യപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി.
കഴിഞ്ഞ ദിവസം നോയിഡ സന്ദര്‍ശനത്തിനിടെയാണ് ജില്ലയിലെ പ്രധാന അധികാരികളുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തത്. ഈ യോഗത്തില്‍ വെച്ചാണ് യോഗി രോഷം കൊണ്ടത്.
ഈ വിഡ്ഢിത്തം അവസാനിപ്പിക്കൂ
ഈ വിഡ്ഢിത്തം അവസാനിപ്പിക്കൂ എന്നാണ് യോഗി യോഗത്തില്‍ പൊട്ടിത്തെറിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥര്‍ നിശബ്ദരായി കേട്ടിരിക്കുകയായിരുന്നു. ഈ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ വിഡ്ഢിത്തമാണെന്ന് യോഗി ആരോപിച്ചു. സ്വന്തം ഉത്തരവാദിത്തം നിറവേറ്റാതിരിക്കുകയാണ് ഉദ്യോഗസ്ഥരെന്നും യോഗി കുറ്റപ്പെടുത്തി.
ലീവിന് അപേക്ഷ
ഉത്തര്‍ പ്രദേശില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണം എന്നതടക്കമുളള സര്‍ക്കാരിന്റെ ഉത്തരവുകള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല എന്നാണ് യോഗിയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന് തൊട്ട് പിന്നാലെ നോയിഡ ജില്ലാ മജിസ്‌ട്രേറ്റായ ബിഎന്‍ സിംഗ് ലീവീന് അപേക്ഷിക്കുകയായിരുന്നു. മൂന്ന് മാസത്തെ ലീവിനാണ് അപേക്ഷ നല്‍കിയത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവധിക്കുളള അപേക്ഷ.
ജില്ലാ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി
തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. പകരം സുഹാസ് എല്‍വൈ ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയി ചുമതല ഏറ്റെടുത്തു. ബിഎന്‍ സിംഗിന് എതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി ആര്‍കെ തിവാരി മാധ്യമങ്ങളെ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട സിംഗിനെ റവന്യൂ ബോര്‍ഡിലേക്കാണ് മാറ്റിയിരിക്കുന്നത്.
അവധി അപേക്ഷ മാധ്യമങ്ങള്‍ക്ക്
കൊറോണ വൈറസ് വ്യാപനം ചെറുക്കാനുളള നടപടികളെടുക്കുന്നതില്‍ പരാജയപ്പെട്ടത് കാരണമാണ് സിംഗിനെ സ്ഥലം മാറ്റുന്നതെന്ന് ആര്‍കെ തിവാരി വ്യക്തമാക്കി. മാത്രമല്ല സിംഗിന്റെ അവധി അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയെന്നും ഇത് അച്ചടക്ക ലംഘനമാണ് എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 90ലധികം കൊവിഡ് കേസുകളാണ് ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗൗതം ബുദ്ധ നഗറില്‍ നാല്‍പതിനടുത്ത് കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
വീടുകളിൽ കഴിയണം
കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗര്‍ അധികാരികള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ നോയ്ഡയിലെ നിരത്തുകളില്‍ പാരാമിലിറ്ററി സേനയുടേയും പോലീസുകാരുടെ സംഘം ജനങ്ങളോട് വീടുകള്‍ക്കുളളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ട് ലൗഡ് സ്പീക്കറുകളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു.
റോഡില്‍ കാണാന്‍ പാടില്ല
ആരെയും റോഡില്‍ കാണാന്‍ പാടില്ല എന്നായിരുന്നു അറിയിപ്പ്. അനാവശ്യമായി ആരെയെങ്കിലും റോഡില്‍ കണ്ടാല്‍ ഐപിസി 188 വകുപ്പ് പ്രകാരം കടുത്ത നടപടികളെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തിനും കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയും ഉത്തരവുകള്‍ പാലിക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ജയ്പീ സ്‌പോര്‍ട്‌സ് സിറ്റി കോംപ്ലക്‌സ് കൊവിഡ് സംശയിക്കുന്നവരെ പാര്‍പ്പിക്കാനുളള സ്ഥലമായി മാറ്റിയിരിക്കുകയാണ്.