കോവിഡ് സഹായ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകുന്നു, വിപ്രോ നല്‍കിയത് 1125 കോടി
ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സഹായനിധിയിലേക്ക് വലിയ രീതിയിലുള്ള സംഭാവനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 1125 കോടി രൂപയാണ് വിപ്രോ സ്ഥാപകന്‍ അസീം പ്രേംജി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. വിപ്രോ ലിമിറ്റഡ് 100 കോടിയും വിപ്രോ എന്റർപ്രൈസസ് 25 കോടിയും അസിം പ്രേംജി ഫൗണ്ടേഷൻ ആയിരം കോടിയുമാണ് കോവിഡ് ദുരിതാശ്വാസത്തിനായി മാറ്റിവെച്ചത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന മേഖലയ്ക്കാണ് പ്രേംജി പണം നൽകുന്നത്. വിപ്രോയുടെ വാർഷിക സിഎസ്‌ആർ പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ തുകയെന്ന് അസീം പ്രേംജി ഫൗണ്ടേഷന്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അസിം പ്രേംജി ഫൗണ്ടേഷന്‍ നേരത്തെ 50000 കോടി നല്‍കിയെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് കമ്പനി അറിയിച്ചും. 2019 ല്‍ അസീം പ്രേംജി ഫൗണ്ടേഷന്‍റെ കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച ഫണ്ട് സംബന്ധിച്ച വാര്‍ത്തയാണ് കോവിഡ് പ്രതിരോധത്തിന് നല്‍കി എന്ന രീതിയില്‍ പ്രചരിച്ചതെന്ന് വിപ്രോ വ്യക്തമാക്കി.
അതേസമയം, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ വിപ്രോയ്ക്ക് പുറമേ നിരവധി കോര്‍പ്പറേറ്റ് കമ്പനികളാണ് ഇതിനോടകം വന്‍ തുക സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ അനുബന്ധ സ്ഥാപനമായ ടാറ്റാ സണ്‍സ്, 1000 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ടാറ്റ ട്രസ്റ്റുകള്‍ വാഗ്ദാനം ചെയ്ത 500 കോടിയിലധികം രൂപയുടെ പുറമേയാണ് ഈ തുക. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് 100 കോടി രൂപയാണ് സഹായ നിധിയിലേക്ക് സമാഹരിച്ചത്.
Recommended Video
ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദ്രി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലില്‍ പിഎം കെയേഴ്സ് എന്ന പേരിലാണ് സഹായധനം ശേഖരിക്കുന്നത്. രാജ്യത്ത് 12380 ആളുകൾക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരിൽ 414 പേർ ഇതിനകം മരണമടയുകയും ചെയ്തിട്ടുണ്ട്.
ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം