കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു, ഇപ്പോഴാണോ പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ അമരീന്ദർ സിംഗ്
ദില്ലി; സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാർ തിരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കൊവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ എങ്ങനെയാണ് പരീക്ഷകർ നടത്താൻ സാധിക്കുകയെന്ന് അമരീന്ദർ യോഗത്തിൽ ചോദിച്ചു. 23 എംഎൽഎമാർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്ര ഭീകരമാണ് അവസ്ഥ. എന്നാൽ യുജിസി തങ്ങളെ കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് അമരീന്ദർ പറഞ്ഞു. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരും സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കണമെന്നും അമരീന്ദർ യോഗത്തിൽ നിർദ്ദേശിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ സംസ്ഥാനത്തിന്റെ പൊതുവായതും സാമ്പത്തികവുമായ സ്വാധീനം വിലയിരുത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം മുഖ്യമന്ത്രിമാരെ അറിയിച്ചു.വിദ്യാഭ്യാസ നയം ഞങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് യാതൊരു കൂടിയാലോചനകളും കേന്ദ്രം നടത്തിയിട്ടില്ല. ജിഎസ്ടി കുടിശ്ശിക കേന്ദ്രം അനുവദിക്കാത്തത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി തീർക്കുകയാണെന്നും അമരീന്ദർ പറഞ്ഞു.
Recommended Video
കൊവിഡ് സ്ഥിതി കൂടുതൽ വഷളാവുകയാണ്. സപ്റ്റംബർ പകുതിയോടെ സംസ്ഥാനത്ത് കേസുകളിൽ വലിയ വർധനവ് ഉണ്ടാകും. നിലവിൽ 44,000 കൊവിഡ് കേസുകളാണ് ഉള്ളത്. ഇത് സപ്റ്റംബർ 18 ഓടെ 1.18 ലക്ഷമാകും. ഇതുവരെ 1178 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 3000 ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും അമരീന്ദർ പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിടാൻ ഇതുവരെ 500 കോടിയാണ് പഞ്ചാബ് വിനിയോഗിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് രണ്ട് തവണകളായി സംസ്ഥാനത്തിന് 102 കോടി രൂപയാണ് ലഭിച്ചത്. മൂന്നാം ഗഡു ലഭിച്ചിട്ടില്ല.പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഒന്നിച്ച് പ്രധാനമന്ത്രിയെ കാണണമെന്നും സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായി നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെടണമെന്നും സിംഗ് പറഞ്ഞു.
അമരീന്ദർ സിംഗിനെ കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത്. ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ യോഗത്തിൽ തിരുമാനമായി.