കൊവിഡ് കേസുകളിൽ വർധന; കേരളം ഉൾപ്പെടെയുള്ള 5 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം
ദില്ലി; ഒമൈക്രോൺ ഭീതിക്കിടെ കൊവിഡ് കേസുകൾ ഉയരുന്നതിൽ സംസ്ഥാനങ്ങളോട് ആശങ്കയറിച്ച് കേന്ദ്ര സർക്കാർ. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇത് സംബന്ധിച്ച് കത്തയച്ചു. കേരളത്തെ കൂടാതെ കർണാടക, തമിഴ്നാട്, മിസോറോം, ഒഡീഷ, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾക്കാണ് കത്തയച്ചത്.
കഴിഞ്ഞ 14 ദിവസത്തിനിടെ കൊവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾക്കാണ് കത്തയച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ 14 ജില്ലകളിൽ 13 എണ്ണത്തിലും കഴിഞ്ഞ ഒരു മാസമായി ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയിലെ പുതിയ വൈറസ് കേസുകളിൽ 55.87 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.
കേരളത്തിൽ ഡിസംബർ മൂന്ന് വരെ 1,71,521 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആകെ കേസുകളുടെ 55 ശതമാനവും ഈ സമയങ്ങളിൽ കേരളത്തിൽ നിന്നായിരുന്നു. പ്രതിവാര മരണങ്ങളിലും വർധനവാണ് കേരളത്തിൽ ഉണ്ടായത്.
രാജ്യത്തെ ആദ്യ ഒമൈക്രോൺ കേസ് സ്ഥിരീകരിച്ച കർണാടകയിലെ ബംഗളൂരു അർബനിൽ പ്രതിവാര പുതിയ മരണങ്ങളിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 25 ന് അവസാനിക്കുന്ന ആഴ്ചയിൽ 8 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ നിന്ന് ഡിസംബർ 2 ന് അവസാനിക്കുന്ന ആഴ്ചയിൽ 14 മരണങ്ങളാണ് അവിടെ സ്ഥിരീകരിച്ചത്. തുംകുരു ജില്ലയിൽ നവംബർ 25 നും ഡിസംബർ 2 നും ഇടയിൽ 152 ശതമാനം കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിസോറാമിലെ ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 17 ശതമാനം വരെ ഉയർന്നതായി കാണുന്നു. ചമ്പൈ അത്തരത്തിലുള്ള ഒരു ജില്ലയാണ്.ഒഡീഷയിലെ ധെങ്കനാലും (667 ശതമാനം) പ്രതിവാര കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.ജമ്മു കശ്മീരിലെ കത്വയിൽ കൊവിഡ്- 19 കേസുകളിൽ 736 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
Recommended Video
അന്താരാഷ്ട്ര യാത്രക്കാരിൽ നിരീക്ഷണം കടുപ്പിക്കണമെന്നും ഹോട്സ്‌പോട്ടുകൾ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു. വിദേശത്ത് നിന്നെത്തുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ എല്ലാ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും കത്തിൽ പറയുന്നു.