യുകെയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ 11 പേർക്ക് കൊവിഡ്; സഹയാത്രികരായ 50 പേർ ക്വാറന്റീനിൽ
ദില്ലി; യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് വിമാനങ്ങളിലായ എത്തിയ യാത്രക്കാർക്കാണ് വിമാനത്താവളത്തിൽ വെച്ചുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെസഹയാത്രികരായ 50 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
യുകെയിൽ ജനിതമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ വെച്ച് തന്നെ യാത്രക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. മാത്രമല്ല യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചാൽ സഹയാത്രികരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കണമെന്നും മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലണ്ടനിൽ നിന്ന് 950 യാത്രക്കാരെയാണ് വിമാനത്താവളത്തിൽ വെച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 11 പേർക്ക് രോഗം സ്ഥിരികരിക്കുകയായിരുന്നുവെന്ന് ദില്ലി വിമാനത്താവളത്തിലെ യാത്രക്കാരുടെ കൊറോണ വൈറസ് പരിശോധന കൈകാര്യം ചെയ്യുന്ന ജെനെസ്ട്രിംഗ്സ് ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകൻ ഗൗരി അഗർവാൾ പറഞ്ഞു.
11 സാമ്പിളുകൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച് ജീനോം സീക്വൻസിംഗ് ഉപയോഗിച്ച് കൂടുതൽ ഗവേഷണത്തിനായി ദില്ലിയിലെ എൻസിഡിസിയിലേക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 11 പേരിലും പുതിയ കൊവിഡ് വൈറസിന്റെ സാന്നിധ്യം ഉണ്ടോയെന്ന് വ്യക്തമല്ലെന്നും അഗർവാൾ പറഞ്ഞു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്ന സ്ഥാപനമാണ്.അതേസമയം വിമാനത്താവളത്തിൽ വെച്ച് കൊവിഡ് സ്ഥിരീകരിക്കുന്ന യാത്രക്കാർക്കുള്ള ക്വാറന്റീൻ നടപ്പാക്കുന്നത് സംസ്ഥാന സർക്കാരാണ്.
അതേസമയം പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ താൽകാലികമായി നിർത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡിസംബർ 31 വരെയുള്ള സർവ്വീസുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.യുകെയിൽ നിന്ന് എത്തിയവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ, പതിവ് ചികിത്സാ പ്രോട്ടോക്കോൾ പിന്തുടർന്ന് രോഗിയെ പ്രത്യേക ഐസോലേഷനിലേക്ക് മാറ്റും. തുടർന്ന് വീണ്ടും14ാം ദിവസം പരിശോധന നടത്തും.ചെക്ക് ഇൻ ചെയ്യുന്നതിന് മുമ്പായി യാത്രക്കാരെ പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ബ്രിട്ടനിൽ നിന്ന് കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചത്.












Click it and Unblock the Notifications