കുതിച്ചുയര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്: പുതുച്ചേരിയിൽ 75% ശതമാനം തൊഴിലില്ലായ്മ
ദില്ലി: ഒരു മാസത്തിലേറെയായി നീട്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 27.11 ശതമാനമായാണ് നിരക്ക് ഉയർന്നത്. മാർച്ച് 15 ന് അവസാനിച്ച ആഴ്ചയിലെ 6.74 ശതമാനത്തിൽ നിന്നാണ് തൊഴിലില്ലായ്മ നിരക്ക് 27.11 ശതമാനത്തിലേക്ക് കുതിച്ചുയർന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയാണ് (സിഎംഐഇ) കണക്കുകൾ പുറത്തു വിട്ടത്.
ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗര മേഖലകളിലാണ് തൊഴിലില്ലായ്മ കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് റെഡ് സോണ്‍ പ്രഖ്യാപിച്ച ഭൂരിപക്ഷം മേഖലകളിലും തൊഴിലില്ലായ്മ നിരക്ക് 29.22 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ ഇത് 26.16 ശതമാനമാണ്. ഏപ്രിൽ 26 ന് അവസാനിച്ച ആഴ്ചയിൽ നഗരത്തിലെ തൊഴിലില്ലായ്മാ നിരക്ക് 21.45 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 20.88 ശതമാനവുമായിരുന്നു.
ലോക്ക്ഡൗണിനു മുമ്പ് രാജ്യത്തെ തൊഴിലില്ലായ്മ ഏഴ് ശതമാനം ആയിരുന്നു. അസംഘടിത മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞമാസം രാജ്യത്തെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ റിപ്പോർട്ട് ചെയ്തത് പുതുച്ചേരിയിൽ ആണ്. 75 ശതമാനമാണ് ഇക്കാലയളവില്‍ പുതുച്ചേരിയിലെ തൊഴിലില്ലായ്മ. 49.8 ശതമാനം തൊഴിലില്ലായ്മയാണ് തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയത്.
ചില്ലറക്കാരല്ല ഈ 3 പേര്‍; കരുത്ത്, ചരിത്രം, പ്രവാസി രക്ഷാദൗത്യത്തിനായി പുറപ്പെട്ട കപ്പലുകളുടെ വിശേഷം
ജാർഖണ്ഡിൽ 47.1 ശതമാനവും ബീഹാറിൽ 46.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. മഹാരാഷ്ട്രയിലെ തൊഴിലില്ലായ്മാ നിരക്ക് 20.9 ശതമാനവും ഹരിയാനയിലെ നിരക്ക് 43.2 ശതമാനവും ഉത്തർപ്രദേശിൽ 21.5 ശതമാനവും കർണാടകയിൽ 29.8 ശതമാനവുമാണ് നിരക്ക്. അതേസമയം ഹിമാചൽ പ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 2.2 ശതമാനവും സിക്കിമിൽ 2.3 ശതമാനവും ഉത്തരാഖണ്ഡിൽ 6.5 ശതമാനവുമാണ്. സിഎംഐഇയുടെ പ്രതിവാര കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കൊവിഡ്-19ന്‍റെ വ്യാപനത്തിന് ശേഷം തൊഴിലില്ലായ്മയിൽ ക്രമാനുഗതമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 29 മുതൽ മെയ് 3 വരെ 23.81 ശതമാനമായി നിരക്ക് കുത്തനെ ഉയർന്നു.
നിതാഖാത്തിനേക്കാള്‍ ഭീകരം; 25 ശതമാനം പ്രവാസികള്‍ തൊഴില്‍ നഷ്ടമായവര്‍, മടക്കവും അനിശ്ചിതത്വത്തില്‍