കൊവിഡ് ലോക്ക്ഡൗണ്‍; അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ തുടരും
ദില്ലി: കൊറൊണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. അൺലോക്ക് 5 പ്രകാരം ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനവും വന്നത്. ആഭ്യന്തരമന്ത്രാലയം ഇളവ് നല്‍കിയിരിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമാവും ഈ ഘട്ടത്തിലും പ്രവര്‍ത്തനാനുമതിയുണ്ടാകുക.
അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകളുടെയും പ്രവർത്തനത്തെ സസ്പെൻഷൻ ബാധിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ ക്രമേണ യാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായി നിരവധി യാത്രക്കാരുമായി ഡിജിസിഎ 'ട്രാൻസ്പോർട്ട് ബബിൾ' കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് യാത്രചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭൂട്ടാൻ, കെനിയ എന്നിവയുൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഇന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ചേർത്തിരുന്നു. ഇന്ത്യയും ഭൂട്ടാനും ഇന്ത്യയും കെനിയയും തമ്മിലുള്ള എയര്‍ബബിള്‍ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഭൂട്ടാൻ, കെനിയ, കാനഡ, ഇറാഖ്, ജപ്പാൻ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുമായി സമാനമായ എയർ ബബിൾ ക്രമീകരണങ്ങൾ ഇന്ത്യയ്ക്ക് നിലവിലൂണ്ട്. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മാര്‍ച്ച് 23 മുതലായിരുന്നു അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര യാത്രാ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുകയുണ്ടായി.
അതേസമയം, അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ മുതലുള്ള മാറ്റങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍. ഇതുപ്രകാരം സിനിമാ ശാലകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളാണ് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
50 ശതമാനം ഇരിപ്പിടങ്ങളോടെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി: സ്വിമ്മിംഗ് പൂളുകൾക്കും അനുമതി
'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം ', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ
കൊവിഡ്; ഓക്ടോബര്‍ 31 വരെ ലോക്ക് ഡൗണ്‍ നീട്ടി മഹാരാഷ്ട്ര, ഹോട്ടലുകള്‍ക്കകം ഇളവുകള്‍