'ഈ സൗകര്യം പോര', ഉത്തര്‍ പ്രദേശില്‍ ഡോക്ടറുടെ മുഖത്ത് തുപ്പി കൊവിഡ് രോഗി! തബ്ലീഗിൽ പങ്കെടുത്തയാൾ!
കാണ്‍പൂര്‍: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രോഗി ഡോക്ടറുടെ മുഖത്ത് തുപ്പിയതായി പരാതി. മീററ്റില്‍ നിന്നുളള മുപ്പത്തിമൂന്നുകാരനായ രോഗിയാണ് ഡോക്ടറുടെ മുഖത്ത് തുപ്പിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ദില്ലി നിസ്സാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ കഴിഞ്ഞ മാസം പങ്കെടുത്തിരുന്നു. ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
കാണ്‍പൂരിലെ സര്‍സോള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ഇയാളെ ക്വാറന്റൈന് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ ഇയാള്‍ കുഴപ്പങ്ങളുണ്ടാക്കിയതായി ആരോപണം ഉണ്ട്. മന്ധനയിലെ രാമ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇയാളെ കാണ്‍പൂരിലേക്ക് കൊണ്ടുവന്നത്. തനിക്ക് മികച്ച ചികിത്സ വേണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയത് എന്ന് മെഡിക്കല്‍ സൂപ്രണ്ട് ആയ എസ്എല്‍ വര്‍മ പറയുന്നു.
ഇയാള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ മുഖത്ത് തുപ്പി. മാത്രമല്ല മുറിയുടെ വാതില്‍ തുറക്കാനും തയ്യാറായില്ലെന്നും വര്‍മ പറയുന്നു. പ്രശ്നം വഷളായതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇയാളെ അനുനയിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളെ രാമ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ക്വാറന്റൈന് ചെയ്തിരുന്നത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെയാണ് കാണ്‍പൂരിലേക്ക് മാറ്റിയത്.
അതിനിടെ ഉത്തര്‍ പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്നാണ് സൂചന. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് എന്ന് ചീഫ് സെക്രട്ടറി ആര്‍കെ തിവാരി പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തുടരുന്ന കാര്യം ആലോചിക്കുമെന്നും തിവാരി പറഞ്ഞു.
രാജ്യവ്യാപകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടത്. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാലും അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പ്രകാരം നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ കാലാവധി ഉണ്ടെന്നിരിക്കെ ആ ഘട്ടത്തിലെ സ്ഥിതി വിലയിരുത്തിയാകും യുപി സര്‍ക്കാര്‍ തീരുമാനം എടുക്കുക. സംസ്ഥാനത്തെ പുതിയ കൊവിഡ് കേസുകളില്‍ ഭൂരിപക്ഷവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ് എന്നും ആര്‍കെ തിവാരി പറഞ്ഞു.